മണ്ണാര്‍മലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് തവണയാണ് പുലി ക്യാമറയില്‍ പതിഞ്ഞത്. പ്രദേശത്ത് ഒന്നിലധികം പുലികളുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.
മലപ്പുറം: മണ്ണാര്‍മലയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി പുലി വിലസുന്നു. ഞായറാഴ്ച പുലര്‍ച്ചെ 3 തവണയാണ് ക്യാമറക്ക് മുന്നിലൂടെ പുലി കടന്നു പോയത്. ഇതിന് സമീപത്തായി കെണിയുണ്ടായിട്ടും കുടുങ്ങിയില്ല. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് ഇവിടെ പുലിയുടെ സാന്നിധ്യം വീണ്ടും കാണുന്നത്. സ്ഥിരമായി കാണുന്ന സ്ഥലത്തേക്ക് ആടിനെ ഇരയായി വെച്ച്, മാറ്റി സ്ഥാപിച്ച കെണിയിലേക്ക് നോക്കാതെ പുലി നടന്നുപോയി. ഞായറാഴ്ച പുലര്‍ച്ചെ 3.36ന് റോഡിന്റെ ഭാഗത്തേക്ക് ഇറങ്ങി വരുന്നതും 3.44ന് തിരികെ കയറി പോകുന്നതും പിന്നെ 3.50ന് വീണ്ടും താഴേക്ക് ഇറങ്ങുന്നതുമായ 3 ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. റോഡിനു തൊട്ടടുത്താണ് പുലിയെത്തിയത്. മണ്ണാര്‍മലയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ പലതവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച കണ്ട ദൃശ്യങ്ങളില്‍ പെണ്‍പുലിയെന്ന് സംശയമുണ്ട്. ഇതോടെ പ്രദേശത്ത് ഒന്നിലധി കം പുലികളുണ്ടെന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞദിവസം മണ്ണാര്‍മല പീടികപ്പടിയിലും വേങ്ങൂര്‍ വലിയ തൊടികുന്നിലും പുലിയെ കണ്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. പട്ടിക്കാട് റോഡിന് കുറുകെ പുലി ഓടി ബൈക്കില്‍ തട്ടി ബൈക്ക് യാത്രക്കാരന് പരിക്കേല്‍കയും ചെയ്തിരുന്നു. പുലിയെ പിടി കൂടാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
