ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകള്‍, പൊലീസുകാർക്ക് പരിക്കില്ല: കണ്ണൂർ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ
പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്ന് കണ്ണൂർ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് വിശദമാക്കി. വെടിവയ്പില്‍ മരിച്ച മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസുകാർക്ക് പരിക്കില്ലെന്നും കണ്ണൂർ റേഞ്ച് ഐ ജി
വൈത്തിരി: വൈത്തിരിയില്‍ വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്ന് കണ്ണൂർ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ. പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്ന് കണ്ണൂർ റേഞ്ച് ഐജി മാധ്യമങ്ങളോട് വിശദമാക്കി. വെടിവയ്പില്‍ മരിച്ച മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസുകാർക്ക് പരിക്കില്ലെന്നും കണ്ണൂർ റേഞ്ച് ഐ ജി വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് വയനാട് വൈത്തിരിയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് സി പി ജലീലാണ് മരിച്ചതെന്നാണ് സൂചന. ഒരാൾ കസ്റ്റഡിലായെന്നും റിപ്പോർട്ടുണ്ട്. ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന വെടിവയ്പ് ഇന്ന് രാവിലെ വരെ നീണ്ടു.
സംഭവത്തെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി. വയനാട് സബ് കളക്ടർ എൻ എസ് കെ ഉമേഷ് ഇൻക്വസ്റ്റ് നടപടികൾക്കായി വെടിവയ്പ് നടന്ന റിസോർട്ടിലെത്തി.