മെഡിക്കല്‍ ഓഫീസര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ കുടികളില്‍ പരിശോധന നടത്തവെ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ അമരാവതിക്ക് പ്രാഥമിക ചികില്‍സ നല്‍കിയതിനു ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു.  

ഇടുക്കി: ഇടമലക്കുടിയില്‍ വാര്‍ഡ് അംഗത്തിനും കുഞ്ഞിനും പുതുജീവന്‍ നല്‍കി മെഡിക്കല്‍ സംഘം. ദേവികുളം ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ സംഘമാണ് പൂര്‍ണ്ണ ഗര്‍ഭിണിയായ അമരാവതിയെ കടുത്ത രക്തസമ്മര്‍ദ്ദംമൂലം കുടിയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ ഓഫീസര്‍ ഹരികൃഷ്ണന്‍റെ നേതൃത്വത്തിൽ കുടികളില്‍ പരിശോധന നടത്തവെ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ അമരാവതിക്ക് പ്രാഥമിക ചികില്‍സ നല്‍കിയതിനു ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. 

തുടര്‍ന്ന് നടന്ന ചികില്‍സയില്‍ അമരാവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ശിശുമരണങ്ങള്‍ നടക്കുന്നതായുള്ള ആരോപണങ്ങളെ തുടര്‍ന്ന് ദേവികുളം ആരോഗ്യകേന്ദ്രത്തിന്റെ ജീവനക്കാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നുണ്ട്. 

രണ്ടുദിവസമായി നടന്ന ക്യാമ്പില്‍ കുടികളില്‍ നിന്നുള്ള നിരവധി പേര്‍ പരിശോധനകള്‍ എത്തി. ക്യാമ്പില്‍ എത്താന്‍ കൂട്ടാക്കാത്തവരെ നേരില്‍ സന്ദര്‍ശിച്ച് വേണ്ട ചികില്‍സകളും നല്‍കി. മീന്‍തൊട്ടിക്കുടി, സൊസൈറ്റിക്കുടി എന്നിവിടങ്ങളിലെ വാലായപ്പുരകളില്‍ സംഘം നേരിട്ടെത്തി പരിശോധനകള്‍ നടത്തി പരിചരണങ്ങളും നല്‍കിയാണ് മടങ്ങിയത്.