Asianet News MalayalamAsianet News Malayalam

പറയാതെ വയ്യെന്ന് മുകേഷിന്‍റെ പോസ്റ്റ്, മന്ത്രിയുടെ മറുപടി; കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിന്‍റെ അവസ്ഥയെന്ത്?

കൊല്ലം ഡിപ്പോയ്ക്ക് വാണിജ്യ സൗധമല്ല, യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാനുള്ള മിനിമം സൗകര്യമാണ് വേണ്ടതെന്ന എം മുകേഷ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

mukesh mla criticism minister antony raju reply What is the status of Kollam KSRC stand btb
Author
First Published Sep 25, 2023, 11:39 AM IST

കൊല്ലം: കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ് വാണിജ്യ സമുച്ചയമാക്കി മാറ്റാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ് മുന്നോട്ടു പോകുന്നതോടെ പുനർ നിർമ്മാണം നീളാൻ സാധ്യത. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ 100 കോടി ചെലവിൽ വാണിജ്യ സമുച്ചയം നിർമ്മിക്കുമെന്നാണ് ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. വർഷങ്ങൾക്ക് മുൻപുള്ള വാഗ്ദാനം ആവർത്തിക്കുമ്പോഴും നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.

കൊല്ലം ഡിപ്പോയ്ക്ക് വാണിജ്യ സൗധമല്ല, യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാനുള്ള മിനിമം സൗകര്യമാണ് വേണ്ടതെന്ന എം മുകേഷ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പൊട്ടിപ്പൊളിഞ്ഞ് വീഴാറായ ബസ് സ്റ്റാൻഡ് പുനർ നിർമ്മിക്കണമെന്ന് ഗതാഗത വകുപ്പിനോട് എം എൽ എ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ആറ് വർഷത്തോളമായി. ഉപയോഗമില്ലാതെ നശിക്കുന്ന ക്യാന്‍റീൻ പൊളിച്ചു നീക്കി ഏഴു കോടി രൂപയുടെ എം എൽ എ ഫണ്ട് ഉപയോഗിച്ച് താത്കാലിക സൗകര്യം നിർമ്മിക്കണമെന്നായിരുന്നു ആവശ്യം.

എന്നാൽ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് ഇത് തടസമാകുമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ മറുപടി. ടൂറിസം സാധ്യത കൂടി പ്രയോജനപ്പെടുത്തി കിഫ്ബി സഹായത്തോടെയാണ് വാണിജ്യ സമുച്ചയം നിർമ്മിക്കുന്നത്. ബജറ്റിൽ പണം നീക്കിവച്ച് കെഎസ്ആർടിസി സിഎംഡി രണ്ടു തവണ സ്ഥലം സന്ദർശിച്ച് മടങ്ങിയതല്ലാതെ മറ്റെന്നും ഇവിടെ നടന്നിട്ടില്ല. വിശദ പദ്ധതി രേഖ ഉൾപ്പെടെ ധനമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നാണ് ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം.

പദ്ധതി നടപ്പിലാകുന്നതിന് വിശദമായ പഠനവും വേണം. ഇതുൾപ്പെടെ പൂർത്തിയായാലും വാണിജ്യ സമുച്ചയം പണിയുമ്പോൾ താത്കാലിക സൗകര്യവും ഒരുക്കണം. അസൗകര്യം കൊണ്ട് വീർപ്പുമുട്ടുന്ന കൊല്ലം കെഎസ്ആർടിസിക്ക് വാണിജ്യ സമുച്ചയം കൂനിന്മേൽ കുരുവാകുമോയെന്ന ആശങ്കയുമുണ്ട്. നേരത്തെ, മുകേഷ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് സർക്കാരിന് ക്ഷീണമായി മാറിയിരുന്നു.

ഗതാഗത മന്ത്രി ആന്റണി രാജുവിനും മുൻ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും ഗതാഗത വകുപ്പിനുമെതിരെയായിരുന്നു എം മുകേഷ് എംഎൽഎയുടെ വിമർശനം. എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെട്ടു. എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്ന് പറഞ്ഞ് വകുപ്പിന് കത്ത് നൽകുകയും ചെയ്തു. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ചു. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരിട്ട് കണ്ട് കാര്യം ബോധ്യപ്പെടുത്തി. എന്നിട്ടും നടപടിയില്ലെന്നായിരുന്നു എംഎൽഎയുടെ വിമർശനം. 

പത്തടി ഉയരത്തിലെ നെറ്റ് കീറി; നായയെ താഴേക്ക് ചാടിച്ചത് വടികൊണ്ട് കുത്തി, മൃഗസ്നേഹികളുടെ പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios