ആര്‍ട്സ് കോളേജ് പ്രവര്‍ത്തനത്തിനായി എന്‍ജിനിയറിംഗ് കോളേജിന്‍റെ ലാബ് വിട്ട് നല്‍കി. പഠനം അവതാളത്തിലായതോടെ ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കാന്‍ കെട്ടിടം അനുവദിക്കണമെന്ന ആവശ്യവുമായി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ 

ഇടുക്കി: മൂന്നാര്‍ ഗവണ്‍മെന്‍റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെട്ടിടം അനുവദിക്കണമെന്ന ആവശ്യവുമായി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തില്‍.കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടുവര്‍ഷം മുമ്പാണ് മൂന്നാര്‍ ആര്‍ട്‌സ് കോളേജ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നത്. ഇതോടെ ആറുമാസത്തേക്ക് ഗവണ്‍മെന്‍റ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ജിനിയറിംഗ് കോളേജ് കെട്ടിടത്തിലെ ലാബ് പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ പഠന സൗകര്യമൊരുക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

മൂന്നുമുറികളാണ് മൂന്നാര്‍ എന്‍ജിനിയറിംഗ് കോളേജ് കെട്ടിടത്തില്‍ ഗവ. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ആറുമാസകാലത്തേക്ക് നിബന്ധനകള്‍ പ്രകാരം നല്‍കിയ മുറികള്‍ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും വിട്ടുനല്‍കാന്‍ അധിക്യതര്‍ തയ്യറായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഇരുന്നുപഠിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളോ അധ്യാപകര്‍ക്ക് ഒഴിവുസമയങ്ങള്‍ ചെലവിടാന്‍ മുറികളോ ഇവിടെയില്ല. സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ കോടതി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ കോളേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മന്ത്രിയുടെ നേത്യത്വത്തില്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലക്കുകയായിരുന്നു. 

കഴിഞ്ഞ പ്രളയം കോളേജ് കെട്ടിടമെടുത്തു; പശുത്തൊഴുത്തില്‍ പഠനം തുടരേണ്ട അവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍

ലാബിന്‍റെ പ്രവര്‍ത്തനം നിലച്ചതോടെ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഗവ. കോളേജ് വിദ്യാര്‍ത്ഥികളെ കോളേജ് കവാടത്തില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെ തടഞ്ഞിരുന്നു. ലാബിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണസ്ഥിതിയിലാകുന്നതിന് ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെട്ടിടം ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ സമരം.