തണുത്തുറഞ്ഞ് മൂന്നാർ; മീശപ്പുലിമലയിലടക്കം വിനോദസഞ്ചാരികളുടെ വന്‍ തിരക്ക്
ജനുവരി മാസത്തോടെ എത്തിയ തണുപ്പ് നീണ്ടുപോകുന്നത് തെയില കന്പനികൾക്ക് വൻ തിരിച്ചടിയാണ്
ഇടുക്കി: തണുത്തുറയുകയാണ് മൂന്നാർ. തുടർച്ചയായി 19 ദിവസമായി മൂന്നാറിൽ തണുപ്പ് മൈനസിൽതന്നെ. ചൊവ്വാഴ്ച രാവിലെ കണ്ണൻദേവൻ കന്പനിയുടെ ചെണ്ടുവാരയിൽ തണുപ്പ് മൈനസ് നാലിലെത്തി. സൈലന്റുവാലി, ലക്ഷ്മി, സെവൻമല, ചൊക്കനാട് , മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ മൈനസ് രണ്ടാണ് രേഖപ്പെടുത്തിയത്.
തുടർച്ചയായ മഞ്ഞുവീഴ്ചമൂലം 888 ഹെക്ടർ സ്ഥത്തെ തെയില കൃഷി കരിഞ്ഞുണങ്ങി. 27.82 ലക്ഷം കിലോ ഗ്രാം ഗ്രീൻ ലീഫും, 7.09 ലക്ഷം ബ്ലാക്ക് ടീയും നശിച്ചിട്ടുണ്ട്. ജനുവരി മാസത്തോടെ എത്തിയ തണുപ്പ് നീണ്ടുപോകുന്നത് തെയില കന്പനികൾക്ക് വൻ തിരിച്ചടിയാണ്. മൂന്നാറിൽ തണുപ്പ് മൈനസിൽ എത്തിയതോടെ മീശപ്പുലിമലയടക്കമുള്ള വിനോദ സഞ്ചാരമേഖലകളിൽ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രജനനകാലത്തോട് അനുബന്ധിച്ച് രാജമല അടച്ചെങ്കിലും വിനോദ സഞ്ചാരികളുടെ കടന്നുവരവിൽ കുറവില്ലെന്ന് ടൂറിസം വകുപ്പും പറയുന്നു. രാവിലെ പത്ത് മണിവരെയും വൈകുന്നേരങ്ങളിൽ 3 മണി കഴിഞ്ഞുമാണ് തണുപ്പ് ശക്തി പ്രാവിക്കുന്നത്. കബളിവസ്ത്രങ്ങൾ ധരിച്ചാണ് പ്രദേശവാസികളടക്കം ജോലിസ്ഥലങ്ങളിൽ എത്തുന്നത്.