മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു. അയൽരാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നയതന്ത്ര നീക്കമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്. നിലവിലെ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയ്ക്ക് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്

ദില്ലി: ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ദിനേശ് ത്രിവേദിയെ നിയമിച്ചു. നിലവിലെ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയ്ക്ക് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. ഹൈക്കമ്മീഷണറായി രാഷ്ട്രീയരംഗത്തുനിന്നുള്ള പ്രമുഖനെ അയക്കുന്നത് അയൽരാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കമായി വിലയിരുത്തപ്പെടുന്നു. തൃണമൂൽ കോൺഗ്രസ് വിട്ട് 2021 ലാണ് ദിനേശ് ത്രിവേദി ബി ജെ പിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ ത്രിവേദിയുടെ നിയമനം ബംഗ്ലാദേശുമായുള്ള സാംസ്കാരികവും രാഷ്ട്രീയവുമായ ഇടപെടലിന് കൂടുതൽ ഗുണകരമാകുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങൾക്കും ആഭ്യന്തര പ്രശ്നങ്ങൾക്കും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിലനിൽക്കുന്ന വിള്ളലുകൾ പരിഹരിക്കുക എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന ദൗത്യം. ബംഗാൾ തിരഞ്ഞെടുപ്പ് കാലത്തെ ഈ നിയമനം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. പ്രണയ് വർമ്മ യൂറോപ്യൻ യൂണിയനിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player