മലപ്പുറത്ത് ഇല്ലാത്ത വാഹനത്തിന് മരിച്ചയാളുടെ പേരിൽ പിഴ നോട്ടീസ്. പരാതിയുമായി വയോധികൻ

മലപ്പുറം: പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് വന്നതായി പരാതി. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലില്‍ മൂസ ഹാജിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസമാണ് കോട്ടക്കല്‍ പറമ്പിലങ്ങാടിയിലുള്ള ആര്‍.ടി.ഒ ഓഫീസില്‍ നിന്ന് തപാല്‍ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്. 

കഴിഞ്ഞ മാസം ഇരുപത്തിഒൻപതാം തിയതി കോഴിക്കോട് നടക്കാവില്‍ വെച്ച് KL10 AL1858 എന്ന വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാതെ സഞ്ചരിച്ചു എന്നാണ് നോട്ടീസിൽ ഉള്ളത്. എന്നാൽ ക്യാമറയില്‍ പതിഞ്ഞ ഫോട്ടോ അവ്യക്തമാണ്. തന്റെയോ ഭാര്യയുടേയോ പേരില്‍ വാഹനം വാങ്ങുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല എന്നാണ് മൂസഹാജി പറയുന്നത്. പിഴ വന്നതിനേക്കാൾ മരിച്ചുപോയ ഭാര്യയുടെ പേര് അനാവശ്യമായി കേസുകൂട്ടത്തിലേക്ക് വലിച്ചിഴക്കേണ്ടി വന്നതിലാണ് മൂസാഹാജിക്ക് വിഷമം.

അഞ്ഞൂറ് രൂപ പിഴ അടയ്ക്കാനാണ് നോട്ടീസ് ലഭിച്ചത്. ഇന്റർനെറ്റിലും മറ്റും വാഹനത്തിന്റെ നമ്പർ അടിച്ച് നോക്കുമ്പോൾ മറ്റ് വിവരമൊന്നും ലഭിക്കുന്നുമില്ലെന്ന് മൂസാഹാജി പരാതിപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലീസിനും മലപ്പുറം' ആര്‍.ടി.ഒക്കും മൂസ ഹാജി പരാതി നൽകിയിട്ടുണ്ട്. ഇല്ലാത്ത വണ്ടിക്ക് മരിച്ചയാളുടെ പേരിലെത്തിയ പിഴ നോട്ടീസിൽ ഭാര്യ ഹാജറയുടെ മരണ സർട്ടിഫിക്കറ്റ് അടക്കമാണ് വയോധികന്റെ പരാതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം