ചോളവും കപ്പയും കൊണ്ട് ബാഗുകൾ; ചൂടുവെള്ളത്തിലിട്ടാലുരുകും; ആ വെള്ളം കുടിച്ചാൽ പോലുമില്ല ദോഷം
ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക് ബാഗുകളേപ്പോലെയല്ല, കപ്പ ബാഗുകൾ വെറും 260 ദിവസം കൊണ്ട് മണ്ണിൽ ലയിക്കും. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പ്രകൃതിയ്ക്ക് ഉണ്ടാവുന്ന ഒരു ദോഷവും ഈ ബാഗ് കത്തിക്കുമ്പോൾ ഉണ്ടാവുകയുമില്ല
തൃശ്ശൂർ: പ്ലാസ്റ്റിക് ബാഗുകൾക്ക് പകരക്കാരനാകാൻ ഒരുങ്ങുകയാണ് കപ്പയും ചോളവും ഉപയോഗിച്ച് നിർമ്മിക്കുന്ന ബാഗുകൾ. തൃശ്ശൂർ ഒല്ലൂർക്കര ബ്ലോക്കിലെ ക്ലീൻ ആർമിയാണ് ഈ ബാഗുകൾക്ക് പ്രചാരണം നൽകാനൊരുങ്ങുന്നത്.
ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക് ബാഗുകളേപ്പോലെയല്ല, കപ്പ ബാഗുകൾ വെറും 260 ദിവസം കൊണ്ട് മണ്ണിൽ ലയിക്കും. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പ്രകൃതിയ്ക്ക് ഉണ്ടാവുന്ന ഒരു ദോഷവും ഈ ബാഗ് കത്തിക്കുമ്പോൾ ഉണ്ടാവുകയുമില്ല.
കോഴിക്കോട് ആസ്ഥാനമായ ബ്രീത്തിംഗ് എർത്ത് എന്ന സ്ഥാപനമാണ് കപ്പയുടേയും ചോളത്തിന്‍റേയും സ്റ്റാർച്ച് ഉപയോഗിച്ചാണ് പ്രകൃതിക്കിണങ്ങിയ ബാഗുകൾ പരിചയപ്പെടുത്തുന്നത്. മൂന്ന് രൂപയ്ക്ക് ഇവ വിപണിയിലെത്തിക്കാനാണ് ശ്രമം.
എൺപത് ഡിഗ്രിയിലധികം ചൂടുള്ള വെള്ളത്തിലിട്ടാൽ ഈ ബാഗുകൾ ഉരുകി ഇല്ലാതാവും. ഈ വെള്ളം കുടിച്ചാൽപ്പോലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഇവർ പറയുന്നു. പ്ലാസ്റ്റിക്കിന് ഒരു പകരക്കാരനെന്ന നിലയിൽ ഇവയെ പ്രചരിപ്പിക്കാനാണ് ഒല്ലൂർക്കര ബ്ലോക്കിലെ പ്ലാസ്റ്റിക് നിർമാർജ്ജന സേനയായ ക്ലീൻ ആർമിയുടെ ശ്രമം.