തുണിത്തരങ്ങൾ തട്ടിയെടുത്തു എന്ന എറണാകുളം സ്വദേശിയുടെ പരാതിയിലാണ് കോടതി ഉത്തരവ്

എറണാകുളം: കൈക്കൂലി കേസിൽ അറസ്റ്റിലായി സസ്പെൻഷനിലായ എറണാകുളം മുൻ ആർടിഒയ്ക്കും ഭാര്യക്കുമെതിരെ വ‍ഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്. ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 75 ലക്ഷം വിലവരുന്ന തുണിത്തരങ്ങൾ തട്ടിയെടുത്തു എന്ന എറണാകുളം സ്വദേശിയുടെ പരാതിയിലാണ് കോടതി ഉത്തരവ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എറണാകുളം ആർടിഒ ആയിരുന്ന ജെർസൺ ടിഎം, ഭാര്യ റിയ ജെർസൺ എന്നിവർക്കെതിരെയായിരുന്നു പരാതി. എറണാകുളം സ്വദേശി അൽ അമീൻ ആയിരുന്നു പരാതിക്കാരൻ. ബിസിനസ്സിൽ പങ്കാളി ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 75 ലക്ഷത്തോളം വിലവരുന്ന തുണിത്തരങ്ങൾ തട്ടിയെടുത്തു എന്നായിരുന്നു പരാതിയിൽ പറയുന്നത്. 

എറണാകുളം സെൻട്രൽ സ്റ്റേഷനിലും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. അൽ അമീൻ കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് ജെർസനും ഭാര്യക്കുമെതിരെ കേസ്സ് രജിസ്റ്റർ ചെയ്യാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എസ്എച്ചഒ ആണ് കോടതി നിർദേശ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം