കൊല്ലം കടയ്ക്കലിലെ പനമ്പള്ളി സൂപ്പർമാർക്കറ്റിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 700 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്.
കൊല്ലം: കൊല്ലം കടയ്ക്കലിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 700 കിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. കടയ്ക്കൽ കുമ്മിൾ റോഡിലുള്ള പനമ്പള്ളി സൂപ്പർമാർക്കറ്റിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രാത്രി ചടയമംഗലം എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സൂപ്പർ മാർക്കറ്റിലെ ലഹരി കച്ചവടത്തിന് പൂട്ട് വീണത്.
വിപണിയിൽ പത്ത് ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവിടെ വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്നത്. മുമ്പും ലഹരി കേസുകളിൽ പ്രതിയായ മുക്കുന്നം സ്വദേശി സിയാദിന്‍റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്നാണ് ലഹരി വസ്തുകൾ പിടിച്ചെടുത്തത്. സിയാദ് ഒളിവിലാണെന്ന് എക്സൈസ് അറിയിച്ചു.
തിനിടെ കൊല്ലത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കണ്ണനല്ലൂരിൽ ഒരു വീട്ടിൽ നടത്തിയ എക്സൈസ് പരിശോധനയിൽ എട്ടര കിലോ കഞ്ചാവ് പിടികൂടി എന്നതാണ്. കണ്ണനല്ലൂർ സ്വദേശി സംഗീതിനെ എക്സൈസ് എൻഫോഴ്സ്മെന്റെ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. സംഗീതും സുഹൃത്തുക്കളും റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊല്ലത്തിനടുത്ത് കണ്ണനല്ലൂരിലുള്ള സംഗീതിന്റെ വീട്ടിൽ നിന്ന് എക്സൈസുകാർ കഞ്ചാവ് പിടിച്ചെടുത്തത്. പരിശോധനാ സംഘം എത്തുമ്പോൾ സംഗീതും സുഹൃത്തുക്കളും ചേർന്ന് വിൽപനയ്ക്ക് വേണ്ടി കഞ്ചാവ് നിറയ്ക്കുന്നക്കുകയായിരുന്നു. റെയ്ഡിനിടെ എക്സൈസുകാരെ പ്രതികൾ ആക്രമിക്കുകയും ചെയ്തു. സംഘത്തിലെ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. സംഗീതിനൊപ്പം വീട്ടിലുണ്ടായിരുന്ന രണ്ട് പേർ റെയ്ഡിനിടെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. സംഗീത് അറസ്റ്റിലായി. വലിയ പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന എട്ടര കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതികൾ കഞ്ചാവ് നിറച്ചിരുന്ന വീട്ടിൽ നിന്ന് ഒരു വടിവാളും കണ്ടെടുത്തിട്ടുണ്ട്.
