നാലുമാസമായി ശമ്പളമില്ല, സമരത്തിനൊരുങ്ങി താത്കാലിക വനംവകുപ്പ് വാച്ചമാർ
കാടും മലയും കയറിനടക്കുന്ന ഇവര്‍ക്കാകട്ടെ നാലുമാസമായി സര്‍ക്കാര്‍ ശബളം നല്‍കുന്നില്ല. മൂന്നാര്‍ ദേവികുളം ആര് ആര് ടി വിഭാഗത്തില്‍ 50 ഓളം വാച്ചര്‍മാരാണ് ജോലിചെയ്യുന്നത്.
ഇടുക്കി: നാലുമാസമായി ശമ്പളമില്ലാതായതോടെ സമരം സംഘടിപ്പിക്കാനൊരുങ്ങി ദേവികുളം മൂന്നാര്‍ ഡിവിഷനിലെ താത്കാലിക വനംവകുപ്പ് വാച്ചര്‍മാര്‍. കാടിനെ സംരക്ഷിക്കുന്നതോടൊപ്പം വീട്ടുകാരെയും സംരക്ഷിക്കുന്നതിനാണ് രാപ്പകലില്ലാതെ വനംവകുപ്പിലെ ഒരു വിഭാഗം വാച്ചര്‍മാര്‍ ജോലിചെയ്യുന്നത്.
കാടും മലയും കയറിനടക്കുന്ന ഇവര്‍ക്കാകട്ടെ നാലുമാസമായി സര്‍ക്കാര്‍ ശബളം നല്‍കുന്നില്ല. മൂന്നാര്‍ ദേവികുളം ആര് ആര് ടി വിഭാഗത്തില്‍ 50 ഓളം വാച്ചര്‍മാരാണ് ജോലിചെയ്യുന്നത്. നവംബര്‍ മാസം വരെ മാസത്തില്‍ 30 ദിവസം ജോലി ചെയ്താല്‍ 15 ദിവസത്തെ ശബളം സര്‍ക്കാര്‍ ക്യത്യമായി നല്‍കിയിരുന്നു.
കൊവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അവസ്ഥ മനസിലാക്കിയാണ് ജീവനക്കാര്‍ പലരും ജോലി ചെയ്തിരുന്നത്. എന്നാല്‍ ഡിസംബര്‍ മുതല്‍ നാളിതുവരെ ശമ്പള ഇനത്തില്‍ ഒരു രൂപ പോലും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ഇതോടെ പലരുടെയും കുടുംബം പട്ടിണിയിലാവുകയും ചെയ്തു.
സംഭവത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഫണ്ട് അനുവധിക്കുന്നില്ലെന്ന മുടന്തം ന്യായമാണ് പറയുന്നത്. വേനല്‍ കനത്തോടെ പല മേഖലകളും കാട്ടുതീ ഭീഷണിയിലാണ്. അത്യാവശ്യ ഘട്ടത്തില്‍ എത്തിപ്പെടേണ്ട ആര് ആര് ടിയുടെ അവസ്ഥയും മറിച്ചല്ല. സര്‍ക്കാരും ഉദ്യോഗസ്ഥരും പ്രശ്നത്തില്‍ പരിഹാരം കാണാന്‍ തയ്യറായില്ലെങ്കില്‍ ഓഫീസിന് മുമ്പില്‍ സമരം സംഘടിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.