വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേരെയും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് ഒമ്പത് പേരെയും അടക്കം 11 പേരെ പിടികൂടി.

കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള പോലീസിന്റെ 'ഡി ഹണ്ട്' ഓപ്പറേഷന്റെ ഭാഗമായി വയനാട് പൊലീസിന്റെ ലഹരി വേട്ട തുടരുന്നു. മൂന്ന് ദിവസങ്ങളിലായി ജില്ലയിലുടനീളം നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേരെയും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് ഒമ്പത് പേരെയും അടക്കം 11 പേരെ പിടികൂടി.

ഇന്നലെ വൈകുന്നേരം ബാവലിയില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ തിരുനെല്ലി പോലീസ് പിടികൂടിയത്. ഇരുളം മൂടക്കൊല്ലി ആലിങ്ങല്‍ വീട്ടില്‍ റിതിക് റോഷന്‍ (22), തങ്കയത്തുംകണ്ടി വീട്ടില്‍ മുഹമ്മദ് യാസിര്‍(21) എന്നിവരെയാണ് എസ്.ഐ എന്‍. ദിജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. റിതിക്കില്‍ നിന്ന് 163 ഗ്രാമും, യാസിറില്‍ നിന്ന് 233 ഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു.

കാപ്പുവയലില്‍ നിന്നാണ് കഞ്ചാവ് ബീഡി വലിച്ച സംഭവത്തില്‍ നടപടിയുണ്ടായത്. കാവുംമന്ദം കക്കാടത്തുപറമ്പില്‍ വീട്ടില്‍ കെ.എസ്. സജിത്ത്(26)നെയാണ് പടിഞ്ഞാറത്തറ പൊലീസ് പിടികൂടിയത്. എസ് ഐ. ഇ എസ് പ്രസാദ് നേതൃത്വം നല്‍കി. ബത്തേരി പൊലീസ് നടത്തിയ പരിശോധനയില്‍ മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം റോഡരികില്‍ നിന്ന് കഞ്ചാവ് ബീഡി വലിച്ചതിന് മലപ്പുറം അങ്ങാടിപുറം മുരിങ്ങക്കോടന്‍ വീട്ടില്‍ ജസീം(25) എന്നയാള്‍ പിടിയിലായി. എസ് ഐ ശശികുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പാടിച്ചിറ, താണിക്കടവ് എന്ന സ്ഥലത്ത് പബ്ളിക് റോഡ് മാര്‍ജിനില്‍ വെച്ച് കഞ്ചാവ് നിറച്ച ബീഡി വലിച്ച ബംഗാള്‍ സ്വദേശിയെ പുല്‍പ്പള്ളി പൊലീസ് പിടികൂടി. ബംഗാള്‍ സ്വദേശി ബീമു(23)വിനെയാണ് എസ്.ഐ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

നെല്ലിയമ്പം കാവടം റോഡ് ജംഗ്ഷനില്‍ നിന്ന് കഞ്ചാവ് ബീഡി വലിച്ചതിന് രണ്ട് പേരെ പനമരം പൊലീസ് പിടികൂടി. നടവയല്‍ നെല്ലിയമ്പം, ഈങ്ങോലി അബ്ദുള്‍ നാസര്‍(34), നടവയല്‍ പറക്കാട്ടുവളപ്പില്‍ വീട്ടില്‍ മുഹമ്മദ് ജാഷിദ്(23) എന്നിവരെയാണ് പനമരം എസ്.ഐ. കെ. ദിദേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തോമാട്ടുച്ചാല്‍ ഞാവലംക്കുന്നില്‍ നിന്ന് കഞ്ചാവ് ബീഡി ഉപയോഗിച്ച രണ്ട് യുവാക്കളെ അമ്പലവയല്‍ പോലീസ് പിടികൂടി. 

നെന്മേനി, പൂക്കോടന്‍ വീട്ടില്‍ ഫാലില്‍(21), ബീനാച്ചി, ചെമ്പന്‍ വീട്ടില്‍, മുഹമ്മദ് മിദിലാജ്(24) എന്നിവരെയാണ് എസ്ഐ വി.ഒ മുകുന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. വെള്ളമുണ്ട, മംഗലശ്ശേരിയില്‍ കഞ്ചാവ് നിറച്ച സിഗരറ്റ് വലിച്ചതിന് പേരിയ വെളുത്തോണ്ടി വീട്ടില്‍ പി.വി. പ്രവീണ്‍(23)നെ വെള്ളമുണ്ട എസ്.ഐ എം.കെ. സാദിറിന്റെ നേതൃത്വത്തില്‍ പിടികൂടി. ചീരാല്‍, നമ്പ്യാര്‍കുന്ന് ബസ് സ്റ്റോപ്പിനു സമീപം കഞ്ചാവ് ബീഡി വലിച്ച തമിഴ്നാട് നീലഗിരി സ്വദേശി പി.ജി. ബിജു(44)വിനെ നൂല്‍പ്പുഴ പോലീസ് പിടികൂടി. എസ്.ഐ. പി.െക. ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി.

പെരുമ്പാവൂരിൽ വെറും 4 മണിക്കൂര്‍ പരിശോധന, 71 കേസ്, പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം