പ്രതിസന്ധികളെ അതിജീവിച്ച് വിത്തിറക്കിയ പാടങ്ങള്‍. ഒറ്റ മഴയില്‍ അവ കണ്ണീര്‍ പാടങ്ങളായി.

കോതമംഗലം: കനത്ത മഴയില്‍ കോതമംഗലത്ത് 25 ഏക്കര്‍ നെല്‍പ്പാടം വെള്ളത്തിനടിയിലായി. കോട്ടേപ്പാടം, അമലിപ്പുറം മേഖലകളിലാണ് ഒരു മാസമാകാറായ നെല്‍ച്ചെടികള്‍ നശിച്ചത്.

പ്രതിസന്ധികളെ അതിജീവിച്ച് വിത്തിറക്കിയ പാടങ്ങള്‍. ഒറ്റ മഴയില്‍ അവ കണ്ണീര്‍ പാടങ്ങളായി. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയാണ് ചതിച്ചത്. കോട്ടേപ്പാടത്തും അമലിപ്പുറത്തും തരിശുനിലം ഉഴുതുമറിച്ചാണ് 10 പേരടങ്ങുന്ന സംഘം കൃഷിയിറക്കിയത്. വിത്തുവിതയ്ക്കും മുന്‍പേ തിരിച്ചടി നേരിട്ടു. ട്രില്ലറും ട്രാക്ടറും ചെളിയില്‍ താണു. നഷ്ടം സഹിച്ച് കൂടുതല്‍ ആളുകളെ വിളിച്ചാണ് ജോലികള്‍
പൂര്‍ത്തിയാക്കിയത്.

ചെളിയും മണലും അടിഞ്ഞ് ആഴം കുറഞ്ഞ സമീപത്തെ തോട്ടില്‍ നിന്നാണ് വെള്ളം കയറിയത്. തോടിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നതും പാടത്തേക്ക് വെള്ളം കയറാന്‍ കാരണമായി. ഇനി എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയുമില്ലാതെ നില്‍ക്കുകയാണ് വിത്തിറക്കിയ പത്ത് പേരും. 

YouTube video player