രക്തസമർദ്ദത്തിൽ തലയിലെ ഞരമ്പ് പൊട്ടി; കരള്രോഗബാധിതനായ പെയിന്‍റിംഗ് തൊഴിലാളി ചികിത്സാ സഹായം തേടുന്നു
പെയിന്‍റിംഗ് ജോലികൾ ചെയ്ത് കുടുംബം പോറ്റിയിരുന്ന വിനോദിന് കരൾരോഗം പിടിപ്പെട്ടതോടെ അഞ്ച് വർഷമായി ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ ജീവിതം ദുരിതപൂർണമായി മാറി.
മാന്നാർ: രക്തസമർദ്ദത്തിൽ തലയിലെ ഞരമ്പ് പൊട്ടിയ പെയിന്‍റിംഗ് തൊഴിലാളി ചികിത്സാ സഹായം തേടുന്നു. മാന്നാർ പഞ്ചായത്ത് 18-ാം വാർഡിൽ പൊതുവൂർ താഴ്ച്ചപുരയിൽ വീട്ടിൽ വിനോദ് കുമാർ (47) ആണ് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്. പെയിന്‍റിംഗ് ജോലികൾ ചെയ്ത് കുടുംബം പോറ്റിയിരുന്ന വിനോദിന് കരൾരോഗം പിടിപ്പെട്ടതോടെ അഞ്ച് വർഷമായി ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ ജീവിതം ദുരിതപൂർണമായി മാറി.
തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കരൾ രോഗ ചികിത്സ നടത്തിയത്. അടുത്തിടെ രക്ത സമർദ്ദം കൂടി തലയുടെ ഞരമ്പ് പൊട്ടി ശരീരത്തിന്‍റെ വലത് ഭാഗം ചലനമറ്റ നിലയിൽ ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഭാര്യ അജിത തൊഴിലുറപ്പ് ജോലി ചെയ്ത് അതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലാണ് ഭർത്താവിന്‍റെ ചികിത്സയ്ക്കായി പണം ചെലവഴിക്കുന്നതും കുടുംബം കഴിയുന്നതും. വിനോദ് കുമാറിന്‍റെ ചികിത്സാ സഹായത്തിനായി പഞ്ചായത്ത് പ്രസിഡന്‍റ് പ്രമോദ് കണ്ണാടിശേരി ചെയർമാനായി ചികിത്സാ സഹായനിധി രൂപീകരിച്ചു. കേരള ഗ്രാമീൺ ബാങ്ക് മാവേലിക്കര ശാഖയിൽ അജിതയുടെ പേരിൽ അകൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ. 40556101000308. ഐ എഫ് എസ് സി കോഡ്. KLGB0040556.