ബാങ്കോക്കിൽ നിന്ന് നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങി ഡെന്നി, ലഗേജിൽ സംശയം; 8 പാക്കറ്റുകളിൽ നിറയെ കഞ്ചാവ്, പിടിവീണു
ഇയാളുടെ ബാഗേജിനകത്താണ് എട്ട് പാക്കറ്റുകളിലാക്കി 3299 ഗ്രാം കഞ്ചാവ് അതിവിദഗ്ധമായി ഒളിപ്പിച്ചത്
![Passenger who arrived from Bangkok with cannabis caught by customs at Nedumbassery airport asd Passenger who arrived from Bangkok with cannabis caught by customs at Nedumbassery airport asd](https://static-ai.asianetnews.com/images/01hnx2cyfzjpnth38gv9vqr4rt/nedumbassery-airport-luggage_363x203xt.jpg)
കൊച്ചി: ബാങ്കോക്കിൽ നിന്നും കഞ്ചാവുമായി എത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിന്‍റെ പിടിയിലായി. വയനാട് സ്വദേശി ഡെന്നിയാണ് പിടിയിലായത്. ഇയാളുടെ ബാഗേജിനകത്താണ് എട്ട് പാക്കറ്റുകളിലാക്കി 3299 ഗ്രാം കഞ്ചാവ് അതിവിദഗ്ധമായി ഒളിപ്പിച്ചത്. പരിശോധനയിൽ കസ്റ്റംസ് ഇവ പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഡെന്നിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കോഴിക്കോട് സ്വദേശികളായ യുവതിയും യുവാവും തൃശൂരിൽ 72 ലിറ്റർ വിദേശ മദ്യവുമായി പിടിയിലായി എന്നതാണ്. ഇരിങ്ങാലക്കുട എക്സൈസാണ് ഇവരെ 72 ലിറ്റർ വിദേശ മദ്യമായി പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മാഹിയില്‍ നിന്നും കാറില്‍ കടത്തി കൊണ്ട് വന്നിരുന്ന വിദേശ മദ്യം പിടികൂടിയത്. കൊടകര ആളൂര്‍ റോഡില്‍ പാലത്തിന് സമീപത്ത് നിന്നും വ്യാഴാഴ്ച്ച രാവിലെയാണ് എക്സൈസ് ഇവരെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ മാലാപറമ്പ് പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന (45) എന്നിവരെയാണ് പിടികൂടിയത്. പരിശോധനകള്‍ ഒഴിവാക്കുവാനായി ദമ്പതികള്‍ എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു ഇവരുടെ യാത്ര. 9 കെയ്സുകളിലായാണ് 72 ലിറ്ററോളം മൂന്ന് ബ്രാന്റുകളിലായുള്ള മദ്യം കണ്ടെത്തിയത്. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട എത്തിയോസ് എന്ന കാറും എക്സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഇരിങ്ങാലക്കുട എക്സൈസ് ഓഫീസില്‍ എത്തിച്ച പ്രതികളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ആത്മഹത്യ ഭീഷണിയും സ്ത്രി മുഴക്കിയിരുന്നു.പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും എവിടെയ്ക്കാണ് മദ്യം എത്തിച്ചിരുന്നതെന്നും ഉള്‍പ്പെടെയുള്ളവ ചോദ്യം ചെയ്ത് വരുകയാണെന്ന് തൃശൂര്‍ അസി. എക്‌സൈസ് കമ്മീഷണര്‍ സതീഷ് കുമാര്‍ പി കെ പറഞ്ഞു.