ജില്ലയിൽ പോക്സോ കേസുകളിൽ വൻ വർധന. അഞ്ചു വർഷത്തിനിടെ രണ്ടിരട്ടിയാണ് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ വർധിച്ചത്

കോട്ടയം: ജില്ലയിൽ പോക്സോ കേസുകളിൽ വൻ വർധന. അഞ്ചു വർഷത്തിനിടെ രണ്ടിരട്ടിയാണ് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ വർധിച്ചത്. വീടുകളിൽ പോലും ജില്ലയിൽ കുട്ടികൾ സുരക്ഷിതരല്ലെന്നാണ് ബാലക്ഷേമ സമിതിയുടെ കണ്ടെത്തൽ.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ സംസ്ഥാനത്ത് നാലാമതാണ് കോട്ടയം. 2013 ൽ 34 കേസാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം മാത്രം 138 കേസുകൾ റിപ്പോർട്ട് ചെയ്തു. എരുമേലി , മുണ്ടക്കയം , വൈക്കം , കുമരകം , ഈരാറ്റുപേട്ട , കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് പോക്സോ കേസുകൾ കൂടുതൽ. ജൂലൈയിൽ മാത്രം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 22 കേസുകൾ.

പോക്സോ കേസുകളുടെ എണ്ണത്തിൽ 2013ൽ പിതനൊന്നാം സ്ഥാനത്തായിരുന്ന ജില്ലയാണ് നാലാമതെത്തിയത്. ഏറ്റവും ഒടുവിൽ കിടങ്ങൂരിൽ മനോദൗർബല്യമുള്ള പതിമൂന്ന് വയസുകാരി അഞ്ചു പേരുടെ ലൈംഗികാതിക്രമത്തിനിരയായതാണ് ജില്ലയിലെ ഒടുവിലത്തെ പോക്സോ കേസ്. ബോധവൽക്കരണം ശക്തമാക്കിയതോടെയാണ് കൂടുതൽ പരാതികൾ എത്തിത്തുടങ്ങിയതെന്നാണ് പൊലീസും ജില്ലാ ബാലക്ഷേമ സമിതിയും പറയുന്നത്.