മൂന്നാറിൽ 47-കാരൻ മരിച്ചത് ശുചിമുറിയിൽ തെന്നിവീണാണെന്ന മൊഴി കള്ളമാണെന്ന് കണ്ടെത്തിയ പൊലീസ് സഹോദരീ ഭർത്താവിനെ അറസ്റ്റ് ചെയ്തു

മൂന്നാർ: യുവാവിന്റെ മരണകാരണം മറച്ചുവച്ച് ബന്ധുക്കൾ തെറ്റായ മൊഴി നൽകിയിട്ടും സത്യം കണ്ടെത്തി പൊലീസ്. മൂന്നാറിൽ 47-കാരനായ മണികണ്ഠൻ മരിച്ച സംഭവത്തിലാണ് തെറ്റായ മൊഴികളും ഒടുവിൽ സത്യവും വെളിവായത്. ശുചിമുറിയിൽ തെന്നിവീണാണ് ഇദ്ദേഹം മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ മൊഴി. ഇത് കളവെന്നു കണ്ടത്തിയതിനെ തുടർന്ന് മരിച്ചയാളുടെ സഹോദരീ ഭർത്താവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

സഹോദരീ ഭർത്താവ് മരം മുറിക്കുന്നതിനിടയിൽ തടി ദേഹത്തു വീണാണ് യുവാവ് മരിച്ചതെന്ന പൊലീസ് കണ്ടെത്തലിനെ തുടർന്നായിരുന്നു അറസ്റ്റ്. ഈ വർഷം ജനുവരി 11 -നായിരുന്നു ചിറ്റുവര നോർത്ത് ഡിവിഷനിൽ എം മണികണ്ഠൻ (47) മരിച്ചത്. സഹോദരീ ഭർത്താവ് കെഡിഎച്ച്പി കമ്പനി ചിറ്റുവര എസ്റ്റേറ്റിൽ നോർത്ത് ഡിവിഷനിൽ സി വിജയകുമാറിനെ (44) മനഃപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മണികണ്ഠൻ ബാത്ത്റൂമിൽ തെന്നിവീഴുകയും, തുടർന്നുണ്ടായ ആഘാതത്തിൽ മരിക്കുകയുമായിരുന്നു എന്നുമായിരുന്നു ബന്ധുക്കൾ നൽകിയ മൊഴി. എന്നാൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ, വീഴ്ചയല്ല മരണകാരണമെന്ന് കണ്ടെത്തി. 

മരംമുറി കരാറുകാരനായ വിജയകുമാർ ചിറ്റുവരയിലെ തോട്ടത്തിൽ മരം മുറിക്കുന്നതിനിടെ മണികണ്ഠന്റെ ദേഹത്തേക്ക് മരം വീണാണ് അപകടം ഉണ്ടായതെന്ന് പിന്നീടു പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് സിഐ രാ ജൻ കെ അരമനയുടെ നേതൃത്വ ത്തിൽ വിജയകുമാറിനെ അറസ്റ്റ് ചെയ്തത്.

Read more:  തെരുവുനായകൾക്ക് പുറമെ ഭ്രാന്തൻ കുറുക്കനും; കടിയേറ്റത് നിരവധി പേർക്ക്