'യുവാവിനെ ബൈക്കില്‍ കയറ്റിയത് മര്‍ദ്ദിച്ച്, പൊലീസെത്താന്‍ വൈകി';കരമന കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാക്ഷികള്‍
അമ്പലത്തിലെ തർക്കമാണെന്ന് സ്ഥലത്തുണ്ടായിരുന്ന മേളക്കാർ പറഞ്ഞതോടെ ആരും തടയാന്‍ ശ്രമിച്ചില്ല, വിവരമറിയിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ ശേഷമാണ് പൊലീസ് എത്തിയതെന്നും ദൃക്സാക്ഷികൾ ആരോപിക്കുന്നു
കരമന: തിരുവനന്തപുരത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ബൈക്കിലെത്തിയ സംഘം മർദ്ദിച്ച ശേഷമാണ് അനന്തുവിനെ തട്ടിക്കൊണ്ട് പോയതെന്ന് ദൃക്സാക്ഷികൾ. അമ്പലത്തിലെ തർക്കമാണെന്ന് സ്ഥലത്തുണ്ടായിരുന്ന മേളക്കാർ പറഞ്ഞതോടെ ആരും തടയാന്‍ ശ്രമിച്ചില്ലെന്ന് ദൃക്സാക്ഷികൾ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വിവരമറിയിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ ശേഷമാണ് പൊലീസ് എത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു.
യുവാവിനെ തട്ടികൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ പിന്നാലെയാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍. അനന്തുവിനെ ബൈക്കിലിരുത്തി പ്രതികൾ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അനന്തുവിന്റെ ബൈക്ക് മറ്റൊളാണ് ഓടിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതി ബാലുവാണ് അനന്തുവിനെ തട്ടികൊണ്ടു പോകുന്ന ബൈക്ക് ഓടിച്ചത്. മൂന്നര മണിക്കൂറോളം അനന്തുവിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്നത്. കൈയാങ്കളിക്കിടെ നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തിന് മർദ്ദനമേറ്റിരുന്നു. ഇതിന് പ്രതികാരം തീർക്കാൻ രണ്ട് ദിവസമായി അനന്തു ഗിരീഷിന്‍റെ യാത്രകള്‍ അക്രമിസംഘം നിരീക്ഷിച്ച് മനസിലാക്കി തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു.