ബസ് കണ്ടക്ടറായ യുവാവിന്റെ മരണം: അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു
സ്വകാര്യ ബസ് കണ്ടക്ടറായ ഷിജുവും മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരുമായി ഞായറാഴ്ച രാവിലെ ചാരുംമൂട് ജംഗ്ഷനിൽ വച്ച് സമയത്തെ ചൊല്ലി തർക്കമുണ്ടാകുകയും ഷിജുവിന് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു.
ചാരുംമൂട്: ബസ് കണ്ടക്ടറായ യുവാവിന്റെ അസ്വാഭാവിക മരണത്തിൽ നൂറനാട് പൊലീസ് കേസെടുത്തു. സംസ്കാരത്തിനു തൊട്ടുമുമ്പായി മൃതദേഹം ഏറ്റെടുത്ത് പോസ്റ്റുമോർട്ടം നടത്തി. ചാരുംമൂട് പേരൂർക്കാരാണ്മ ഷിജു ഭവനത്തിൽ ഷിജു (37)വാണ് മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറായ ഷിജുവും മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരുമായി ഞായറാഴ്ച രാവിലെ ചാരുംമൂട് ജംഗ്ഷനിൽ വച്ച് സമയത്തെ ചൊല്ലി തർക്കമുണ്ടാകുകയും ഷിജുവിന് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു.
ഷിജുവിന്റെ പരാതിയിൽ പ്രതികളെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തെങ്കിലും ഷിജുവിന്റെ താത്പര്യ പ്രകാരം പ്രതികൾക്കെതിരെ കേസെടുക്കാതെ താക്കീത് നൽകി വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എന്നാൽ രാത്രിയോടെ നെഞ്ചുവേദനയുൾപ്പെടെ ശാരീരിക അവശതകളെ തുടർന്ന് ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇന്നലെ ബന്ധുവിന്റെ മൊഴി പ്രകാരം സംസ്കാരത്തിനു തൊട്ടുമുമ്പായി പൊലീസ് എത്തി മൃതദേഹം ഏറ്റെടുത്ത് പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ബന്ധുക്കൾക്കു് വിട്ടുകൊടുത്തത്.