കഴിഞ്ഞയാഴ്ചയാണ് 3 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായ് ആറംഗ സംഘം കമ്പംമേട്ടിൽ പൊലീസിന്‍റെ പിടിയിലായത്. 

ഇടുക്കി: കമ്പംമെട്ടില്‍ നിന്നും കള്ള പണം പിടിച്ച സംഭവത്തില്‍ നോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെത്തി. തമിഴ്‌നാട് വീരപാണ്ടിയിലെ പ്രതിയുടെ വീട്ടില്‍ നിന്നുമാണ് ഉപകരണങ്ങള്‍ കണ്ടെടുത്തത്. കഴിഞ്ഞയാഴ്ചയാണ് 3 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായ് ആറംഗ സംഘം കമ്പംമേട്ടിൽ പൊലീസിന്‍റെ പിടിയിലായത്. 

പ്രതികളുമായ് കോയമ്പത്തൂർ, തേനി, കമ്പം, കുമളി തുടങ്ങിയിടങ്ങളിൽ നടത്തിയ തെളിവെടുപ്പിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. തേനിക്കു സമീപം വീരപാണ്ടിയിൽ കേസിലെ പ്രതിയായ മഹാരാജൻറെ വീട്ടിൽ നടത്തിയതെരച്ചിലിൽ കള്ളനോട്ട് നിർമ്മിക്കാനുപയോഗിച്ച യന്ത്രവും കള്ളനോട്ട് പ്രിന്‍റെ ചെയ്തിരുന്ന പേപ്പറും മറ്റു പകരണങ്ങളും കണ്ടെടുത്തു.

മൂന്നര ലക്ഷം രൂപ വിലവരുന്ന ഒരു മെഷീനാണ് പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. ജില്ലാ പൊലീസിന്‍റെ നാർക്കോടിക് സ്ക്വാഡും കമ്പംമെട്ട് പൊലീസും ചേർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് അന്തർ സംസ്ഥാന കള്ളനോട്ട് വിതരണ സംഘം കുടുങ്ങിയത്.