ബലാത്സംഗ ശ്രമം ചെറുത്ത അമ്മയെ മകന്‍ കൊലപ്പെടുത്തി; നിലമ്പൂരിനെ നടുക്കിയ കേസില്‍ വിധി നാളെ
മാനസിക വെല്ലുവിളി നേരിടുന്ന രാധാമണി മരുന്നു കഴിച്ച് മയങ്ങിക്കിടക്കുന്ന സമയത്ത് മൂത്തമകനായ പ്രതി പലതവണ ബലാൽസംഗം ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
നിലമ്പൂര്‍: ബലാത്സംഗ ശ്രമത്തിനിടെ സ്വന്തം അമ്മയെ മകന്‍ കൊലപ്പെടുത്തിയ കേസിൽ നാളെ വിധി പറയും. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ആണ് വിധി പ്രഖ്യാപിക്കുക. പോത്തുകല്‍ ഉദിരകുളം പെരിങ്ങനത്ത് ശശിയുടെ ഭാര്യ രാധാമണിയെ (47) ആണ് മകൻ പ്രജിത്ത് കുമാർ (20) കൊലപ്പെടുത്തിയത്.
2017 ഏപ്രിൽ പത്തിന് പകൽ രണ്ടു മണിക്കാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. മകൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് രാധാമണി തടഞ്ഞു. ഇതിലുള്ള വിരോധം മൂലം സ്വന്തം അമ്മയുടെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഭർത്താവ് ശശി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് രാധാമണി അവശനിലയിൽ കിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ രാധാമണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരണപ്പെടുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന രാധാമണി മരുന്നു കഴിച്ച് മയങ്ങിക്കിടക്കുന്ന സമയത്ത് മൂത്തമകനായ പ്രതി പലതവണ ബലാൽസംഗം ചെയ്തുവെന്നും പരാതിയുണ്ട്. പകൽ സമയങ്ങളിലായിരുന്നു ഒരു വർഷത്തോളം തുടർന്ന പീഡനം.
രാധാമണിയുടെ ഭര്‍ത്താവ് ശശിയുടെ പരാതിയിൽ പോത്തുകൽ പൊലീസ് 2017 ഏപ്രിൽ 13നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ 50 സാക്ഷികളുണ്ട്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു ഹാജരാകും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona