രാധാകൃഷ്ണ പിള്ളയും സ്ഥാപനത്തിലെ ജീവനക്കാരനായ ടിനു തമ്പാനും, പൊതുപ്രവർത്തകനായ രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ആളുകൾ പണയം വെച്ച സ്വർണാഭരണങ്ങൾ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തതെന്നാണ് പരാതി.
മാവേലിക്കര: ആലപ്പുഴ ചുനക്കര കോമല്ലൂരിൽ പ്രവർത്തിച്ചുവന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പൊതുജനങ്ങളിൽനിന്ന് പണയമായി സ്വീകരിച്ച സ്വർണം തിരിമറി നടത്തി കോടികൾ തട്ടിയ കേസിൽ ഒന്നാം പ്രതിയായ സ്ഥാപനയുടമ അറസ്റ്റിലായി. ഭരണിക്കാവ് വില്ലേജിൽ മഞ്ചാടിത്തറ മുറിയിൽ മൂന്നാം വാർഡിൽ വലിയ വീട്ടിൽ രാധാകൃഷ്ണ പിള്ള (58) ആണ് പിടിയിലായത്. ചുനക്കര കോമല്ലൂരിലെ ശ്രീലകം ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇയാൾ.
രാധാകൃഷ്ണ പിള്ളയും സ്ഥാപനത്തിലെ ജീവനക്കാരനായ ടിനു തമ്പാനും, പൊതുപ്രവർത്തകനായ രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ആളുകൾ പണയം വെച്ച സ്വർണാഭരണങ്ങൾ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തതെന്നാണ് കേസ്. കുറത്തികാട് എസ്എച്ച്ഒ വി ഉദയകുമാർ, എഎസ്ഐ സജുമോൾ, എസ്‌സിപിഒ സുന്ദരേശൻ, സിപിഒ ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


