Asianet News MalayalamAsianet News Malayalam

മരങ്ങള്‍ വെട്ടുന്നത് തടഞ്ഞു; സബ് കളക്ടര്‍ രേണു രാജിന്‍റെ കോലം കത്തിച്ച് കര്‍ഷകര്‍

പട്ടയഭൂമിയില്‍ നിന്ന് മരം വെട്ടുന്നതിന് തടസമില്ലെന്നും സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് മരം വെട്ടിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും ദേവികുളം സബ് കളക്ടര്‍ രേണുരാജ് അറിയിച്ചു

protest against sub collector renu raj in idukki
Author
Idukki, First Published Mar 2, 2019, 7:45 PM IST

ഇടുക്കി: കൊട്ടാക്കമ്പൂര്‍ വിഷയത്തില്‍ ദേവികുളം സബ് കളക്ടറുടെയും വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും കോലം കത്തിച്ച് കര്‍ഷകര്‍. ക്യഷി ഭൂമിയിലെ മരങ്ങള്‍ വെട്ടുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുകയാണെന്ന് ആരോപിച്ച് വട്ടവട പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേത്യത്വത്തിലാണ് ഇരവരുടെയും കോലങ്ങള്‍ കത്തിച്ചത്.

എന്നാല്‍, പട്ടയഭൂമിയില്‍ നിന്ന് മരം വെട്ടുന്നതിന് തടസമില്ലെന്നും സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് മരം വെട്ടിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും ദേവികുളം സബ് കളക്ടര്‍ രേണുരാജ് അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് മറയാക്കി ചിലര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിനീക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാര്‍ ഡിവൈഎസ്പിക്കും മൂന്നാര്‍ വൈല്‍ഡ് ലാഫ് വര്‍ഡനും മരങ്ങള്‍ വെട്ടുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍, സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാന്‍ ബാധ്യസ്ഥയാണ്. ഉത്തരവനുസരിച്ച് സ്വന്തം ഭൂമികളില്‍ നിന്ന് മരം വെട്ടുന്നതിന് തടസമില്ല.

വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പറയുന്ന കാര്യങ്ങള്‍ കര്‍ഷകര്‍ അംഗീകരിക്കരുതെന്നും അവര്‍ പറഞ്ഞു. 2018ലാണ് ക്യഷിക്ക് അനുയോജ്യമല്ലാത്ത യൂക്കാലിയും ഗ്രാന്‍റീസ് മരങ്ങളും പിഴുതുമാറ്റണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. കുറുഞ്ഞി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് ഭൂമികള്‍ ഏറ്റെടുത്ത് മരങ്ങള്‍ വെട്ടിനീക്കണമെന്നായിരുന്നു ഉത്തരവ്.

എന്നാല്‍, ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മരങ്ങള്‍ വെട്ടുന്നതിന് റവന്യു വകുപ്പ് തയാറായില്ല. ഇതിനിടയില്‍ 2019 ഫെബ്രുവരിയില്‍ മരം പിഴുതുമാറ്റാതെ മുറിച്ചെടുക്കണമെന്ന മറ്റൊരു ഉത്തരവും സര്‍ക്കാര്‍ ഇറക്കി. നിലവില്‍ അഞ്ചുനാട് വില്ലേജില്‍ താമസിക്കുന്ന നാമമാത്രമായ കര്‍ഷകര്‍ക്ക് മാത്രമാണ് ഭൂമിയുടെ രേഖകള്‍ ഉള്ളൂ.

റവന്യു പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ദേവികുളം സബ് കളക്ടര്‍ നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്തുകയും ചെയ്തു. വര്‍ഷങ്ങളായി താമിക്കുന്ന കര്‍ഷകര്‍ക്ക് ഭൂമിയുടെ രേഖകള്‍ നല്‍കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് പ്രസിഡന്റിന്റെ നേത്യത്വത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ആറിന് വട്ടവടയില്‍ കര്‍ഷകരെ നേരില്‍കണ്ട് വസ്തുകള്‍ ധരിപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം.

Follow Us:
Download App:
  • android
  • ios