വഞ്ചിയൂർ മാനവനഗറിലുള്ള ചുമട്ടുതൊഴിലാളി യൂണിയൻ ഷെഡിൽ പ്രതികൾ സ്ഥിരമായി കയറി മദ്യപിക്കാറുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വെയ്റ്റിങ് ഷെഡ് പൂട്ടിയിട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്
തിരുവനന്തപുരം: ചുമട്ടുതൊഴിലാളിയെ ട്രേഡ് യൂണിയൻ ഷെഡിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നാല് പേരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാനവനഗർ സ്വദേശിയും ചുമട്ടുതൊഴിലാളിയുമായ രാധാകൃഷ്ണൻ (56) ആണ് ആക്രമണത്തിന് ഇരയായത്. വള്ളക്കടവ് സ്വദേശി സൂരജ്, പേട്ട സ്വദേശി സതീഷ്, വള്ളക്കടവ് സ്വദേശി ലിജിത്, ചാക്ക സ്വദേശി സുജു എന്നിവരാണ് പൊലീസ് പിടിയിലായത്. വഞ്ചിയൂർ മാനവനഗറിലുള്ള ചുമട്ടുതൊഴിലാളി യൂണിയൻ ഷെഡിൽ പ്രതികൾ സ്ഥിരമായി കയറി മദ്യപിക്കാറുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വെയ്റ്റിങ് ഷെഡ് പൂട്ടിയിട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നത്.

ഷെഡിൽ അതിക്രമിച്ചു കയറിയ പ്രതികൾ രാധാകൃഷ്ണനെ അസഭ്യം പറയുകയും ഇരുമ്പ് കസേര ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പിടിയിലായവരിൽ സ്ഥിരം കുറ്റവാളികളുമുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


