പൊതു വിതരണ വകുപ്പിന്റെ റെയ്ഡിൽ പിടിച്ചത് 100 കിലയോളം റേഷൻ അരിയും, 100 ലിറ്ററോളം മണ്ണെണ്ണയും. വിഴിഞ്ഞം മുക്കോല ചന്തക്ക് എതിർ വശത്തുള്ള കൃഷ്ണ സ്റ്റോറിൽ നിന്നാണ് താലൂക്ക് സപ്ലൈ ഓഫിസർ ജയകുമാറിന്റെ നേതൃത്തത്തിൽ ഉള്ള സംഘം സാധനങ്ങൾ പിടികൂടിയത്. 

തിരുവനന്തപുരം: റേഷൻ കടകളിൽ വിതരണത്തിന് നൽകിയ അരിയും മണ്ണെണ്ണയും സ്വകാര്യ പലചരക്ക് കടയിൽ നിന്ന് പിടികൂടി. പൊതു വിതരണ വകുപ്പിന്റെ റെയ്ഡിൽ പിടിച്ചത് 100 കിലയോളം റേഷൻ അരിയും, 100 ലിറ്ററോളം മണ്ണെണ്ണയും. വിഴിഞ്ഞം മുക്കോല ചന്തക്ക് എതിർ വശത്തുള്ള കൃഷ്ണ സ്റ്റോറിൽ നിന്നാണ് താലൂക്ക് സപ്ലൈ ഓഫിസർ ജയകുമാറിന്റെ നേതൃത്തത്തിൽ ഉള്ള സംഘം സാധനങ്ങൾ പിടികൂടിയത്. 

Add Asianetnews as a Preferred SourcegooglePreferred

പ്രൊവിഷൻ സ്റ്റോറും മില്ലും കൂടെ ചേർന്ന കട ആണിത്. മണ്ണെണ്ണ ചില്ലറ വിൽപന നടത്തുന്നു എന്ന് ലഭിച്ച വിവരത്തിൽ ആണ് സംഘം പരിശോധനക്ക് എത്തിയത്. പരിശിധനയ്ക്കിടെയാണ് പൊതുവിതരണത്തിനായി സർക്കാർ ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് നൽകുന്ന അരിയും ഗോതമ്പും കടയിൽ നിന്നും കണ്ടെത്തി. 

ഇവയിൽ പലതും ചാക്കുകൾ പൊട്ടിക്കാതെ സൂക്ഷിച്ച നിലയിലായിരുന്നു. 70 ഓളം ലിറ്റർ മണ്ണെണ്ണ, 11 ചാക്ക് പച്ചരി, ഏഴ് ചാക്ക് പുഴുക്കലരി, ആറ് ചാക്ക് ഗോതമ്പ്, രണ്ട് ചാക്ക് മട്ട അരി എന്നിവയാണ് പിടിച്ചെടുത്തത്. ഇവ സർക്കാർ ഗോഡൗനിലേക്ക് മാറ്റി. എന്‍എഫ്എസ് ആക്റ്റ് വന്നതിനു ശേഷം ഇടനിലക്കാരില്ലാതെ സർക്കാർ ഗോഡൗണുകളിൽ നിന്നും നേരിട്ടാണ് റേഷൻ കടകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്നത്. 

അതുകൊണ്ട് ഇവ എങ്ങനെ സ്വകാര്യ വ്യക്തിയുടെ കടയിൽ വന്നു എന്ന അന്വേഷണം ഉണ്ടാകും. ചുറ്റുവട്ടത്തുള്ള റേഷൻ കട ഉടമകളെ ഇന്ന് തന്നെ ചോദ്യം ചെയ്യും എന്ന് സപ്ലൈ ഓഫിസർ പറഞ്ഞു. റെയ്ഡ് നടക്കുന്നതിനിടെ കൂടിയ നാട്ടുകാർ റേഷൻ കടകളെ കുറിച്ച് പരാതികളും ആയി രംഗത്തെത്തി എത്തി.