Asianet News MalayalamAsianet News Malayalam

'ഞങ്ങടെ കൊച്ചിനെ കൊന്നതാ, ഇവിടെ ജീവന് ഒരു ഗ്യാരണ്ടിയും ഇല്ല': പൊട്ടിത്തെറിച്ച് അപര്‍ണ്ണയുടെ ബന്ധുക്കള്‍

 പൊലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
 

relatives reaction on aparna and her infant death at alappuzha medical college
Author
First Published Dec 7, 2022, 9:51 AM IST

ആലപ്പുഴ: ഞങ്ങടെ കൊച്ചിനെ കൊന്നതാ, ഇവിടെ ജീവന് ഒരു ഗ്യാരണ്ടിയും ഇല്ല. പൊട്ടിത്തെറിക്കുകയായിരുന്നു ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട അപര്‍ണ്ണയുടെയും കുഞ്ഞിന്‍റെയും ബന്ധുക്കള്‍ ആശുപത്രിയുടെ മുന്നില്‍. ഈ മെഡിക്കല്‍ കോളേജില്‍ എത്ര സംഭവങ്ങള്‍ നടന്നു, എന്ത് നിയമനടപടിയുണ്ടായി എന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. അപര്‍ണ്ണയുടെ മരണം ഇന്നലെ നടന്നു വെന്‍റിലേറ്ററില്‍ ഇട്ട് കബളിപ്പിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും കുട്ടിയുമാണ് മരിച്ചത്. അമ്മയും കുഞ്ഞും മരിച്ചതോടെയാണ് ഡോക്ടർമാർക്കും ജീവനക്കാർക്കും എതിരെ ബന്ധുക്കൾ രംഗത്തെത്തിയത്. അടിയന്തര ചികിൽസ നൽകാൻ സീനിയർ ഡോക്ടർമാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിന്‍റേയും മരണത്തിന് കാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ലേബർമുറിയിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും ബന്ധുക്കൾ പരാതി നൽകി. ഇന്നലെ രാത്രിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചത്. പുറത്തെടുക്കുമ്പോൾ തന്നെ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. 

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപര്‍ണ്ണ പ്രസവിച്ചത് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ചില പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സിസേറിയന്‍ വേണമെന്ന് പറഞ്ഞ് അപര്‍ണ്ണയുടെ അമ്മയുടെ കൈയ്യില്‍ നിന്നും ആശുപത്രി അധികൃതര്‍ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ തന്നെ കുഞ്ഞിന് ജീവന്‍ ഇല്ലായിരുന്നു എന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞത്. 

കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ 5മണിയോടെ അമ്മയും മരിച്ചത് ബന്ധുക്കളെ അറിയിച്ചത്. 

രക്തസമ്മർദം താഴ്ന്നാണ് അമ്മ മരിച്ചതെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത് . ഇതോടെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വച്ചു. ചികിൽസയിലെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ചാണ് ബഹളം. പൊലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

അതേ സമയം ഡോക്ടര്‍മാര്‍ക്കും, ആശുപത്രി ജീവനക്കാര്‍ക്കെതിരെയും നടപടി എടുക്കാതെ പോസ്റ്റുമോര്‍ട്ടത്തിന് സമ്മതിക്കില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
 

Follow Us:
Download App:
  • android
  • ios