ഓണത്തിരക്കാവാൻ നോക്കിയിരുന്ന പോലെ! നഗരത്തിലെ അറ്റകുറ്റപ്പണികള്‍, കുരുങ്ങി കുരുങ്ങി റോഡുകള്‍; പരാതികൾ
കൂര്‍ക്കഞ്ചേരി - കൊടുങ്ങല്ലൂര്‍ റൂട്ടിലെ റോഡ് പണി കാരണം ഗതാഗതം താറുമാറായതിന് പിന്നാലെയാണ് നഗരത്തിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.
തൃശൂര്‍: ഓണത്തിനിടയില്‍ പുട്ടുകച്ചവടം എന്ന ചൊല്ല് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. അതുപോലെയാണ് തൃശൂര്‍ നഗരത്തിലെ കാഴ്ച. നാടും നഗരവും ഓണത്തിരക്കിലേക്ക് നീങ്ങുമ്പോള്‍ നഗരത്തിലെ റോഡ് അറ്റകുറ്റപ്പണികള്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കൂര്‍ക്കഞ്ചേരി - കൊടുങ്ങല്ലൂര്‍ റൂട്ടിലെ റോഡ് പണി കാരണം ഗതാഗതം താറുമാറായതിന് പിന്നാലെയാണ് നഗരത്തിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.
ഇക്കാരണത്താല്‍ രാവിലെ കൊക്കാലെ മുതല്‍ മെട്രോ ജംഗ്ഷൻ വരെ തിരക്കോടു തിരക്കാവും. ടാറിങ്ങും റോളറിങ്ങും വല്ലാത്ത കുരുക്കാണ് ഉണ്ടാക്കുന്നത്. ഓണത്തിനിടയിലാണ് പൂട്ടുകച്ചവടം എന്നാണ് ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും പ്രതികരണം. ഓണത്തിന്‍റെ തിരക്ക് കൂടി വര്‍ധിച്ചതോടെ നഗരത്തിലേക്ക് ചെറു വാഹനങ്ങളുടെ ഒഴുക്കും കൂടിയിട്ടുണ്ട്. ടാറിങ്ങിന്‍റെ ഭാഗമായി റോളര്‍ പണി നടക്കുന്നതിനാല്‍ ഒരു വശത്തിലൂടെ മാത്രമേ വാഹനങ്ങള്‍ക്ക് കടന്ന് പോകാൻ സാധിക്കുന്നുള്ളൂ.
ഇതിനെല്ലാം ഇടയിലൂടെ ഇരുചക്രവാഹനങ്ങള്‍, ഓട്ടോ റിക്ഷകള്‍, കാറുകള്‍ അടക്കമുള്ളവ തിക്കിത്തിരക്കിയാണ് കടന്നുപോകുന്നത്. അതിനാല്‍ സ്വകാര്യ ബസ് സര്‍വീസുകാരുടെ റണ്ണിങ് ടൈം തെറ്റുകയും ചെയ്യുന്നു. പത്തുമിനിറ്റിലധികം ബ്ലോക്കില്‍ പെടുന്നുവെന്നാണ് കണ്ടക്ടര്‍മാര്‍ പറയുന്നത്. കണിമംഗലം പാലത്തിലൂടെയുള്ള പോക്കുവരവ് നിയന്ത്രിച്ചതിനാല്‍ തെക്ക് നിന്നുള്ള വാഹനങ്ങള്‍ കിഴക്കോട്ടു തിരിഞ്ഞ് ചിയ്യാരം വഴി കൂര്‍ക്കഞ്ചേരി വഴിയാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്.
ചിയ്യാരം വഴിയുള്ള സര്‍വീസില്‍ തന്നെ സമയ നഷ്ടമുണ്ടാകുന്നുണ്ട്. മെട്രോ ജംഗ്ഷനിലെത്തി കൊക്കാലെയിലേക്ക് വരുന്ന വാഹനങ്ങള്‍ക്കാണ് ഏറെ ബുദ്ധിമുട്ട്. ജോലിക്കും മറ്റും പോകുന്ന യാത്രക്കാരുടെ സമയവും നഷ്ടമാവുകയാണ്. മഴ കഴിഞ്ഞിട്ട് ഇത്രയും ദിവസം ആയിട്ടും ഓണത്തിരക്ക് ഏറിയ സമയത്ത് നടക്കുന്ന റോഡ് അറ്റക്കുറ്റപണി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഓണത്തിന് മുമ്പെങ്കിലും ഇതിനൊരു അവസാനം ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യം ഉയര്‍ത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം