തൊടുപുഴ മിനി സിവിൽസ്റ്റേഷനിൽ നടന്ന കമ്മീഷൻ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തൊടുപുഴ: ജനാധിപത്യസംവിധാനത്തിലെ അഞ്ചാംതൂണായി കാണേണ്ട വിവരാവകാശനിയമത്തെ ഒരുകാരണവശാലും ദുരുപയോഗംചെയ്യാന്‍ അനുവദിക്കില്ലെന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എഎ ഹക്കീം. തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ നടന്ന കമ്മീഷന്‍ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നവരെ കമ്മീഷന്‍ കരിമ്പട്ടികയില്‍പ്പെടുത്തും. അതത് ഓഫീസുകളില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച് പൗരാവകാശരേഖ വഴിയോ , വെബ്‌സൈറ്റ് വഴിയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്താല്‍ തന്നെ പകുതി അപേക്ഷകളും ഒഴിവാക്കാന്‍ കഴിയുമെന്നാണ് കമീഷന്‍ മനസിലാക്കുന്നത്. ഇതിന് വേണ്ട നടപടികള്‍ ഓഫീസ് മേധാവികള്‍ സ്വീകരിക്കണം. അപേക്ഷകനെ ഹിയറിങ്ങിന് വിളിക്കാന്‍ നിയമപ്രകാരം ഒന്നാം അപ്പീല്‍ അധികാരിക്ക് കഴിയില്ല. ഇത്തരത്തില്‍ അപേക്ഷകരെ ബുദ്ധിമുട്ടിപ്പിക്കുന്ന സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒഴിവാക്കണം. ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും വിവരാവകാശനിയമ ശില്പശാലകളും ക്ലാസുകളും കമ്മീഷന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇരുപത് പരാതികളാണ് കമ്മീഷന്‍ തൊടുപുഴയില്‍ പരിഗണിച്ചത്. സിറ്റിങ്ങില്‍ നേരിട്ട് പങ്കെടുക്കാതിരുന്ന ദേവികുളം സബ് കളക്ടര്‍ , കലക്ടറേറ്റിലെ ഭൂപരിഷ്‌കരണ ഡപ്യൂട്ടി കലക്ടര്‍, പീരുമേട് തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇതിന്റെ മുന്നോടിയായി അവര്‍ക്ക് സമന്‍സ് അയക്കാന്‍ തീരുമാനിച്ചു.ഇവര്‍ ഫെബ്രുവരി 5 ന് തിരുവനന്തപുരത്തെത്തി കമ്മിഷനെ നേരില്‍ കാണണം. എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വാറണ്ട് അയക്കും. വിവരാവകാശം സംബന്ധിച്ച ചോദ്യത്തിന് 'ഫയല്‍ കാണുന്നില്ല ' എന്ന രീതിയില്‍ മറുപടി നല്‍കിയ ഉദ്യോഗസ്ഥന്‍ , വിവരാവകാശ അപേക്ഷകനെ പരിഹസിക്കുന്നവിധത്തില്‍ മറുപടി നല്‍കിയ നെടുങ്കണ്ടം എം ഇ എസ് കോളേജ് അധികൃതര്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം