ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. കേസിൽ തന്ത്രി പണം നിക്ഷേപിച്ചുവെന്ന് സംശയിക്കുന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന ശബരിമല മുൻ തന്ത്രി കണ്ഠര് രാജീവരെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി തന്ത്രിയുടെ റിമാൻഡ് നീട്ടിയത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഓൺലൈനിലൂടെ തന്ത്രി കണ്ഠര് രാജീവരെ ഹാജരാക്കിയത്.

അതിനിടെ, കണ്ഠര് രാജീവര് പണം നിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ വീട്ടിലും സ്ഥാപനത്തിലും ഇ ഡി പരിശോധന നടത്തി. നിക്ഷേപ തട്ടിപ്പിൽ തകർന്നുപോയ തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ധനകാര്യ സ്ഥാപനത്തിലായിരുന്നു ഇഡി റെയ്ഡ്. ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ തന്ത്രി പണം നിക്ഷേപിച്ചെന്ന് എസ്ഐടി സംശയിക്കുന്ന സ്ഥാപനമാണിത്. കണ്ഠര് രാജീവര് രണ്ടരക്കോടി രൂപ ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു ആരോപിച്ചിരുന്നു. സ്ഥാപന ഉടമ എൻ എം രാജുവിന്റെ വീട്ടിൽ ഉൾപ്പെടെയാണ് പരിശോധന നടക്കുന്നത്.

പരിശോധന കള്ളപ്പണം വെളുപ്പിക്കൽ കേസിലെന്ന് ഇഡി

നെടുംപറന്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിലെ പരിശോധന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണെന്ന് ഇ ഡിയുടെ വിശദീകരണം. കേരളത്തിൽ ഉടനീളം ലക്ഷങ്ങളുടെ വെട്ടിപ്പ് കമ്പനി നടത്തി. ഉയർന്ന പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപ തട്ടിപ്പ്. നിക്ഷേപങ്ങളിലൂടെ നേടിയ പണം ഷെൽ കമ്പനികളിലേക്ക് വക മാറ്റിയെന്നും ഭൂമിയും കെട്ടിടങ്ങളും വാങ്ങിയെന്നും ഇഡി സംശയിക്കുന്നു. കമ്പനിയുടെ ഉടമകളുടെയും മറ്റുള്ളവരുടെയും സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന തുടരുന്നു എന്നും ഇഡി അറയിച്ചു.

YouTube video player