എപി സമസ്ത കാന്തപുരം വിഭാഗം നേതാവ് ഇബ്രാഹിം ഖലീലുൽ ബുഖാരിയെ കടലുണ്ടിയിലെ വസതിയിലെത്തി വി ഡി സതീശൻ സന്ദർശിച്ചു
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്പർക്ക പരിപാടികൾ ഊർജ്ജിതമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതിശൻ. വിശാല സാമൂഹിക മുന്നണി ലക്ഷ്യമിട്ടാണ് വി ഡി സതീശന്റെ സമ്പർക്ക പരിപാടികൾ. മുന്നണിയുടെ പേര് പോലെ തന്നെ കേരളത്തിലെ പ്രധാന മേഖലകളിലെല്ലാം തന്നെ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ പ്രവർത്തനം എത്താനുള്ള നടപടിയായാണ് വി ഡി സതീശന്റെ സമ്പർക്ക പരിപാടികളെ വിലയിരുത്തുന്നത്. ഈ നീക്കത്തിന്റെ ഭാഗമായി എപി സമസ്ത കാന്തപുരം വിഭാഗം നേതാവ് ഇബ്രാഹിം ഖലീലുൽ ബുഖാരിയെ കടലുണ്ടിയിലെ വസതിയിലെത്തി വി ഡി സതീശൻ സന്ദർശിച്ചു. വടക്കൻ കേരളത്തിലും മലബാർ മേഖലയിലും സ്വാധീനമുള്ള സമുദായ ഗ്രൂപ്പുകളുമായി ബന്ധം ശക്തമാക്കാനുള്ള നീക്കമായാണ് ഈ സന്ദർശനത്തെ വിലയിരുത്തുന്നത്. പലപ്പോഴും തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കുന്നത് ചെറിയ സാമൂഹിക ധ്രുവീകരണങ്ങളാണ് എന്ന തിരിച്ചറിയൽ കൂടിയാണ് ഈ സന്ദർശനത്തിന് പിന്നിലുള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
വെള്ളാപ്പള്ളി നടേശനെതിരായ കോടതി നീക്കം സമുദായ ശൃംഖലകൾക്കിടയിൽ ഇടതുമുന്നണിയിലേക്കുള്ള വോട്ടുകളിൽ വിള്ളൽ വരുത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗുമായി ഏകോപിപ്പിച്ചുകൊണ്ട് സമസ്തയിലെ ചില വിഭാഗങ്ങളുമായുള്ള സമ്പർക്കത്തിലേക്ക് വി സതീശന്റെ എത്തിയിട്ടുള്ളത്. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ, ജനാധിപത്യ രാഷ്ട്രീയ സഭ തുടങ്ങിയ ചെറിയ രാഷ്ട്രീയ സംഘടനകളും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫിന് വിശാല സാമൂഹിക മുന്നണി ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നുണ്ട്.


