നേരത്തെ 11 കേസുകളിൽ പ്രതിയായ യുവാവാണ് ഇപ്പോഴത്തെ സംഭവത്തിലും അറസ്റ്റിലായിരിക്കുന്നത്.
തൃശൂർ: കൊടുങ്ങല്ലൂരിലെ തുണിക്കടയിലെ സെക്യൂരിറ്റി ജീവനക്കാരനെ മദ്യലഹരിയിൽ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. എടവിലങ്ങ്, കണിച്ചുകുന്നത്ത് വീട്ടിൽ ജോബ് ( 45) നെയാണ് കൊടുങ്ങല്ലൂർ പോലിസ് അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരൻ എറിയാട് ചള്ളിയിൽ വീട്ടിൽ ഗിരീശൻ ( 54) ആണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഗിരീശന്റെ മാതാപിതാക്കളെ തെറിവിളിച്ചതിനെ ചോദ്യം ചെയ്തതിനെത്തുടർന്ന് വാക്കു തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിക്ക് സമീപമുള്ള ഒരു ചായക്കടയിൽ വച്ച് ജോബ് ഗിരീശനെ ആക്രമിച്ചത്. ഇതിന് പുറമെ ഇയാൾ 11 ക്രിമിനൽ കേസുകളിെലെ പ്രതിയാണെന്നാണ് പൊലീസ് അറിയിച്ചത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2008ൽ ഒരു കൊലപാതക കേസും 2009, 2019, 2024 വർഷങ്ങളിൽ ഓരോ അടിപിടി കേസുകളും അടക്കം 11 ക്രിമിനൽ കേസുകളാണ് ജോബിനെതിരെ ഉള്ളത്. കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സജിൽ കെ.ജി, ബാബു, സെബി, അസിസ്റ്റന്റ് സബ ഇൻസ്പെക്ടർ സുമേഷ് ബാബു, സീനിയർ സിവിൽ പോലിസ് ഓഫിസർ ഗിരീഷ്, സിവിൽ പോലിസ് ഓഫിസർ അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.
