ഈരേഴ സര്‍വ്വീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി. ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പത്തനംതിട്ട ഡി.വൈ.എസ്.പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

മാവേലിക്കര: ഈരേഴ സര്‍വ്വീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി. ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പത്തനംതിട്ട ഡി.വൈ.എസ്.പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. സഹകരണ നിയമം 65-ാം വകുപ്പ് പ്രകാരം നടത്തിയ അന്വേഷണത്തിൽ നാലരക്കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. 2010 മുതല്‍ 4 വർഷക്കാലമാണ് ജീവനക്കാര്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയത്. 

ഇതേ തുടർന്ന് ബാങ്കിന്‍റെ സെക്രട്ടറി കെ.കെ ഗോപീകൃഷ്ണനെ സസ്പെന്‍റ് ചെയ്തിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ഇയാൾ ആത്മഹത്യ ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ സീനിയർ ക്ലാർക്ക് അശോക് കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തുടർന്ന് അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്. 

സി.പി.എം ഭരിച്ചിരുന്ന ബാങ്കിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഭരണസമിതി ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടത്.