വനത്തിനുള്ളിൽ മരത്തിൽ കെട്ടി തൂങ്ങിയ നിലയിലാണ് അസ്ഥികൂടം കാണപ്പെട്ടത്. മൃതദേഹത്തിന് ഉദ്ദേശം മൂന്ന് മാസത്തോളം പഴക്കം വരുമെന്നാണ് പൊലീസ് പറയുന്നത്. 

തിരുവനന്തപുരം: സുമതിയെ കൊന്ന വളവിലെ വനത്തിൽ പ്രതിയെ തപ്പി ഇറങ്ങിയ പൊലീസ് കണ്ടത് മനുഷ്യൻ്റെ അസ്ഥികൂടം. നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതിയെ കൊന്ന വളവിലാണ് വീണ്ടും അസ്ഥികൂടം കണ്ടെത്തിയത്. വനത്തിനുള്ളിൽ മരത്തിൽ കെട്ടി തൂങ്ങിയ നിലയിലാണ് അസ്ഥികൂടം കാണപ്പെട്ടത്. മൃതദേഹത്തിന് ഉദ്ദേശം മൂന്ന് മാസത്തോളം പഴക്കം വരുമെന്നാണ് പൊലീസ് പറയുന്നത്. 

ഭരതന്നൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തിരഞ്ഞ് വനമേഖലയിൽ എത്തിയ പൊലീസ് സംഘമാണ് അസ്ഥികൂടം കണ്ടത്. വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ വൃദ്ധൻ്റെ മൃതദേഹമാണ് ഇതെന്ന് പൊലീസിന് സംശയമുണ്ട്. മൃതദേഹത്തിന് സമീപം നിന്ന് ലഭിച്ച ഫോൺ നമ്പർ വലിയമല സ്വദേശിയുടെ ആണ്. ഇത് കൂടാതെ പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ആളുടേത് ആകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.

Read More: ഇവിടം സഞ്ചാരികളുടെ പേടി സ്വപ്നം; സുമതിവളവിന്‍റെ കഥ

അത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഡി.എൻ.എ പരിശോധനകൾ ഉൾപ്പടെ നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കൂ എന്ന് ആണ് പാങ്ങോട് പൊലീസ് പറയുന്നത്. സുമതിയെ കൊന്ന വളവിൽ വനത്തിനുള്ളിൽ അഞ്ജാത മൃതദേഹങ്ങൾ പ്രത്യക്ഷപ്പെടുന്നത് പതിവ് സംഭവമായിട്ടുണ്ട്‌. സംഭവത്തിൽ പാങ്ങോട് പൊലീസ് സ്ഥലത്തെത്തി അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.