മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നടത്തിയ ഹിയറിങിലാണ് വയോധിക തന്റെ പരാതിയുമായി എത്തിയത്. ഇതടക്കം ആകെ 32 പരാതികള്‍ ഇന്ന് നടന്ന ഹിയറിങില്‍ പരിഗണനയ്ക്ക് എത്തി.

മലപ്പുറം: വയോധികയായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വിദേശത്ത് ജോലി ചെയ്യുന്ന മകനെയും മറ്റ് രണ്ട് പെണ്‍മക്കളെയും വിളിച്ചു വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗങ്ങള്‍. സ്വത്ത് കൈക്കലാക്കിയ ശേഷം മകന്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വൃദ്ധയായ മാതാവ് വനിതാ കമ്മീഷന് മുന്‍പാകെ പരാതി നല്‍കിയത്. 

സ്തീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വനിതാ കമ്മീഷന്‍ വിവിധ തലങ്ങളില്‍ ജില്ലാ - സബ് ജില്ലാ സെമിനാറുകള്‍ സംഘപ്പിക്കും. കൂടാതെ പതിനൊന്ന് പ്രധാനപ്പെട്ട വിഷയങ്ങളില്‍ പബ്ലിക് ഹിയറിംഗ് നടത്തി വരുകയാണ്. വനിതകള്‍ തൊഴിലെടുക്കുന്ന മേഖലകളില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനും അനിവാര്യമായ നയം രൂപീകരിക്കുന്നതിനും ഇവ സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കണ്ടെത്തുന്നതിനുമാണ് വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുന്നതെന്നും വനിത കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു.

മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിങില്‍ ആകെ 32 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. 19 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍, വഴി പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളാണ് പരിഗണനയ്ക്ക് എത്തിയവയില്‍ കൂടുതലും. അഭിഭാഷകരായ ബീന കരുവാത്ത്, സുകൃത രജീഷ് തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

Read also: പുതിയ പാർലമെന്‍റിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ പരീക്ഷിച്ചു; വനിതാ സംവരണ ബില്ലിനുള്ള മുന്നറിയിപ്പെന്ന് സൂചന

ഗാര്‍ഹിക പീഡനനിയമം അനുശാസിക്കുന്ന പരിരക്ഷ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല: വനിതാകമ്മിഷന്‍
ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കിലും നിയമം അനുശാസിക്കുന്ന പരിരക്ഷ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന് കേരളവനിതകമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവല്ല വൈ എം സി എ ഹാളില്‍ നടത്തിയപത്തനംതിട്ട ജില്ലാതല സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാകമ്മിഷന്‍ അധ്യക്ഷ. അദാലത്തില്‍ പരിഗണനയ്ക്കു വന്ന പരാതികള്‍ പരിശോധിച്ചതില്‍ നിന്നും കുടുംബാന്തരീക്ഷം സങ്കീര്‍ണമാകുന്ന സാഹചര്യമാണ് ജില്ലയിലുള്ളതെന്നാണ് മനസിലാകുന്നത്. മദ്യപാനം മൂലമുള്ള പ്രശ്‌നങ്ങളും പോലീസ് താക്കീത് നല്‍കിയശേഷവും കുടുംബാംഗങ്ങളെ ഉപദ്രവിക്കുന്ന സാഹചര്യവും ഉണ്ട്.

പരാതിപ്പെട്ടതിന്റെ പേരിലും സ്ത്രീകള്‍ ആക്രമണത്തിനിരയാകുന്നു. ഇത്തരം കുടുംബ പ്രശ്‌നങ്ങള്‍ ദേഷകരമായി ബാധിക്കുന്നത് കുട്ടികളെ ആണ്. വീടുകള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വാര്‍ഡു തലത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കണം. മദ്യപാനത്തിനെതിരെ വലിയ ബോധവല്‍ക്കരണവും ഭാര്യ, ഭര്‍ത്താക്കന്‍മാര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും നല്‍കണം. വനിത കമ്മിഷന്റെ തിരുവനന്തപുരം ഓഫീസില്‍ സ്ഥിരമായ കൗണ്‍സിലിംഗും എറണാകുളത്തെ റീജിയണല്‍ ഓഫീസില്‍ മൂന്ന് ദിവസം കൗണ്‍സിലിംഗും നല്‍ക്കുന്നുണ്ട്. വനിത ശിശു വികസന വകുപ്പിന്റെയും പോലീസ് വനിതാ സെല്ലിന്റെയും കൗണ്‍സിലിംഗ് സംവിധാനം ജില്ലകളില്‍ പ്രയോജനപ്പെടുത്തണം. ഹോം നഴ്‌സുകളുടെയും വീട്ടുജോലിക്കാരുടെയും പ്രശ്‌നങ്ങള്‍ അറിയുന്നതിനായി പത്തനംതിട്ട ജില്ലയില്‍ അടുത്ത മാസം പബ്ലിക് ഹിയറിംഗ് നടത്തുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. 

അദാലത്തില്‍ 46 പരാതികള്‍ പരിഗണിച്ചു. 14 കേസുകള്‍ തീര്‍പ്പാക്കുകയും നാല് പരാതികളില്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി അയയ്ക്കുകയും ചെയ്തു. ബാക്കി 28 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിനായി മാറ്റി. കുടുംബ പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ ലഭിച്ചതില്‍ ഏറെയും.
സിറ്റിംഗില്‍ വനിതകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവിയും അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയും പരാതികള്‍ കേട്ട് കേസുകള്‍ തീര്‍പ്പാക്കി. പാനല്‍ അഭിഭാഷകരായ അഡ്വ. എസ് സബീന, അഡ്വ. എസ്. സീമ, കൗണ്‍സിലര്‍ രമ്യ കെ. പിള്ള, വനിതാസെല്‍ പോലീസ് ഉദ്യോഗസ്ഥ എന്നിവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...