അരമണിക്കൂറിനുള്ളില്‍ കട്ടപ്പന നിർമ്മലാസിറ്റിയിൽ തെരുവ് നായയുടെ ആക്രമണമേറ്റത് 4 പേര്‍ക്ക്
അര മണിക്കൂർ സമയത്തിനിടെയാണ് നായ ആളുകളെ ആക്രമിച്ചത്. കാഞ്ചിയാർ മേഖലയിൽ മാത്രം ആറ് പേരെ നായ ആക്രമിച്ചിരുന്നു.
കട്ടപ്പന: ഇടുക്കിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. കട്ടപ്പന നിർമ്മലാസിറ്റിയിൽ നാല് പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കഴിഞ്ഞ 3 ദിവസത്തിനിടയിൽ മാത്രം ഹൈറേഞ്ചിൽ പത്ത് പേർക്ക് നേരെയാണ് നായയുടെ ആക്രമണം ഉണ്ടായത്. നിർമ്മലാ സിറ്റി പള്ളിപ്പടി മേഖലയിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ 2 സ്ത്രീകൾക്കും 2 പുരുഷൻമാർക്കും പരിക്കേറ്റു. പ്രദേശവാസികളായ ചിന്നമ്മ കല്ലുമാലിൽ, മേരി കുന്നേൽ, ബാബു മുതുപ്ലാക്കൽ, സണ്ണി തഴയ്ക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ നാല് പേരും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ചിന്നമ്മയെ അടുക്കളയിൽ കയറിയാണ് നായ ആക്രമിച്ചത്. ഇവർക്ക് ഇരു കാലുകളിലും കടിയേറ്റിട്ടുണ്ട്. പറമ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ് മേരിയുടെ കൈയ്യിൽ നായ കടിച്ചത്. വീടിന് മുൻപിൽ നിൽക്കുകയായിരുന്ന ബാബുവിന്റെ കാലിനാണ് നായ ആക്രമിച്ചത്.
നിർമ്മാണ തൊഴിലാളിയായ സണ്ണിയെ ജോലി സ്ഥലത്ത് വച്ചാണ് നായ കടിച്ചത്. ഇയാളുടെ തുടയുടെ ഭാഗത്ത് സാരമായ പരിക്കേറ്റു. അര മണിക്കൂർ സമയത്തിനിടെയാണ് നായ ആളുകളെ ആക്രമിച്ചത്. കാഞ്ചിയാർ മേഖലയിൽ മാത്രം ആറ് പേരെ നായ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മലാസിറ്റിയിലും തെരുവ് നായ്ക്കൾ ഭീതി പരത്തി വിലസുന്നത്.
കോഴിക്കോട് പയ്യാനക്കല്ലിൽ രണ്ട് വയസ്സുകാരനടക്കം നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു