തിരുവനന്തപുരം നഗരത്തിലെ പല ഭാഗങ്ങളിലും മാസങ്ങളായി തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. തെരുവുനായ ശല്യവും അപകടഭീതിയും വർധിച്ചപ്പോൾ, കരാർ കാലാവധി കഴിഞ്ഞതും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമാണ് അറ്റകുറ്റപ്പണികൾക്ക് തടസ്സമെന്ന് കോർപ്പറേഷൻ വിശദീകരിക്കുന്നു.
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പലേടത്തും തെരുവുവിളക്കുകൾ പണിമുടക്കിയിട്ട് മാസങ്ങൾ. തെരുവുവിളക്കുകൾ പരിപാലിക്കാനുള്ള കരാർ കാലാവധി കഴിഞ്ഞെന് കോർപ്പറേഷൻ പറയുമ്പോഴും നഗരവാസികളുടെ ദുരിതം കാണാൻ ആരുണ്ടെന്ന ചോദ്യം ഉയരുകയാണ്. തെരുവുവിളക്കുകൾ പണിമുടക്കിയതോടെ നഗരത്തിന്‍റെ ഹൃദയഭാഗത്തെ പല സ്ഥലങ്ങളും ദേശീയ പാതയും വരെ ഇരുട്ടിലാണ്. ഏറെ തിരക്കേറിയ വിമാനത്താവളം റോഡിൽ ചാക്ക മുതൽ ജനറൽ ആശുപത്രി വരെയുള്ള ഭാഗം ശംഖുമുഖം, കോവളം എന്നിവിടങ്ങളിലേക്കുള്ള വഴിയും കടന്നു കിട്ടാൻ യാത്രക്കാർ ബുദ്ധിമുട്ടുന്നു. വിനോദ സഞ്ചാരികൾ രാത്രിയിലുമെത്തുന്ന കോവളത്തും ശംഖുംമുഖത്തും കച്ചവടക്കാരടക്കം പ്രതിസന്ധിയിലാണ്. അതീവ സുരക്ഷാ മേഖലയായ നിയമസഭാ പരിസരം, സെക്രട്ടേറിയറ്റ്, പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിലും പലപ്പോഴും ഇതാണ് അവസ്ഥ.
വഞ്ചിയൂർ, ചാക്ക, മ്യൂസിയം, നന്തൻകോട്, പാളയം, പൗണ്ട്കടവ്, തൈക്കാട്, ഉള്ളൂർ, മെഡിക്കൽ കോളെജ്, പേട്ട, പുഞ്ചക്കരി, കരമന, നേമം, നെടുങ്കാട്, തൃക്കണ്ണാപുരം എന്നിവിടങ്ങളിലും ഇരുട്ട് വീണാൽ തെരുവുനായ്ക്കളും ഇഴജന്തുക്കളും റോഡ് കൈയടക്കുമെന്നതിനാൽ കാൽനടയാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് വലുതാണ്. എപ്പോഴും തിരക്കേറിയ തമ്പാനൂരിലും പലപ്പോഴും രാത്രി തെരുവുവിളക്കുകൾ കണ്ണടയ്ക്കുമെന്ന് ഓട്ടോതൊഴിലാളികളും പറയുന്നു. വർഷം തോറും ലക്ഷങ്ങളാണ്ത തെരുവുവിക്കുകളുടെ പരിപാലനത്തിന് നഗരസഭ ചെലവാക്കുന്നതെങ്കിലും കരാർ കമ്പഗി അറ്റകുറ്റപ്പണി നടത്തുന്നുണ്ടോയെന്ന് അധികൃതർ പരിശോധിക്കുന്നില്ലെന്നതാണ് പരാതി.
നഗരത്തിലൂടെ രാത്രി യാത്ര ചെയ്യുമ്പോൾ ആകെയുള്ളത് റോഡ് സൈഡിലെ കടകളിലും വീടുകളിലേയും വിളക്കുകളുടെ വെളിച്ചമാണ്. കടകൾ അടച്ചു കഴിയുമ്പോൾ പാത മൊത്തം ഇരുട്ടിലാക്കുന്ന അവസ്ഥയാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങല്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാന്‍ കഴിയാത്ത സ്ഥിതിയാണെന്നതിനാൽ വളവുകളിലടക്കം അപകടം പതിയിരിക്കുന്നു. നഗരം വിട്ടാലും സ്ഥിതിക്ക് വ്യത്യാസമില്ല. നേമം, ബാലരാമപുരം ഭാഗങ്ങളിലും ജനജീവിതം ഇരുട്ടിലാണ്. അതേസമയം, വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം പുതിയ കമ്പനിക്ക് കരാർ നൽകാനോ, നിലവിലെ കരാർ പുതുക്കി നൽകാനോ കഴിയാത്ത സ്ഥിതിയാണെന്നും മേയർ പറയുന്നു. വിഷയത്തിൽ അടിയന്തര ഇടപെടലിന് ശ്രമിക്കുകയാണെന്നും മേയർ ചൂണ്ടിക്കാട്ടുന്നു.
