ഓണം സീസണില്‍ സംസ്ഥാനത്തേക്ക് വ്യാജമദ്യത്തിന്‍റെയും വിവിധ ലഹരി വസ്തുക്കളുടെയും കടത്ത് വർദ്ധിക്കാനിടയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അതിർത്തികളിലടക്കം പരിശോധന ശക്തമാക്കിയത്. 

മുത്തങ്ങ: ഓണക്കാലത്ത് സംസ്ഥാനത്തേക്ക് അതിർത്തി വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസ് പരിശോധന ശക്തമാക്കി. പക്ഷേ മലബാറിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും ലഹരിയെത്തുന്ന പ്രധാന വഴിയായ മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥർ ഇപ്പോഴും അസൗകര്യങ്ങള്‍ക്ക് നടുവിലാണ്. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ജൂലൈ മാസം മാത്രം വയനാട്ടില്‍ 534 കേസുകളിലായി 104 പേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഓണം സീസണില്‍ സംസ്ഥാനത്തേക്ക് വ്യാജമദ്യത്തിന്‍റെയും വിവിധ ലഹരി വസ്തുക്കളുടെയും കടത്ത് വർദ്ധിക്കാനിടയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അതിർത്തികളിലടക്കം പരിശോധന ശക്തമാക്കിയത്. തമിഴ്നാട്ടില്‍ നിന്നും കർണാടകയില്‍ നിന്നും ലഹരിവസ്തുക്കള്‍ മലബാർ മേഖലയിലേക്ക് വ്യാപകമായെത്തുന്നത് മുത്തങ്ങ വഴിയാണ്. 

ഇവിടെ ചെക്പോസ്റ്റില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെയെത്തിച്ച് മുഴുവന്‍ സമയ പരിശോധന തുടരുകയാണ്. സപ്റ്റംബർ 15വരെ ജില്ലയിലെമ്പാടും കർശന പരിശോധന തുടരും. പക്ഷേ മുത്തങ്ങ ചെക്പോസ്റ്റില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തത് ഉദ്യോഗസ്ഥർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ആധുനിക ഉപകരണങ്ങളൊന്നുമില്ലാതെയാണ് ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ ഇവർ പരിശോധിച്ചു കടത്തിവിടുന്നത്. ഇത് പലപ്പോഴും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.