തിരുവനന്തപുരം മെഡിക്കൽ കോളെജ് പരിസരത്തെ രൂക്ഷമായ തെരുവുനായ ശല്യത്തിൽ പരാതിയുമായി വിദ്യാർഥികൾ മേയറെ സമീപിച്ചു. കോർപ്പറേഷൻ സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് മേയർ വിവി രാജേഷ് വിദ്യാർഥികളെ അറിയിക്കുകയും ഒരു വർഷത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

തിരുവനന്തപുരം: മെഡിക്കൽ കോളെജ് പരിസരത്തും തെരുവുനായ ശല്യം രൂക്ഷം. പരാതിയുമായി മേയറെ കാണാൻ വിദ്യാർഥികളെത്തി. മേയർ വിവി രാജേഷ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഗവൺമെന്‍റ് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർഥികൾ കോളെജിലെയും, ഹോസ്റ്റലിലെയും തെരുവുനായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഓഫീസിൽ വന്നിരുന്നു.

കോർപ്പറേഷൻ സ്വീകരിച്ചുവരുന്ന നടപടികൾ അവരെ അറിയിച്ചു. തൃപ്തികരമായ രീതിയിലാണ് അവർ മടങ്ങിയത്. വിദ്യാർഥികളും, യുവജനങ്ങളുമുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങൾ പ്രതീക്ഷയോടെ അവരവരുടെ ആവശ്യങ്ങൾക്കായി കോർപ്പറേഷനിൽ നേരിട്ടെത്തുന്നത് ഭരണ സമിതിയുടെ ആത്മവിശ്വാസം വർധിപ്പിയ്ക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. അതേസമയം, തെരുവുനായകളിൽ നൂറെണ്ണത്തോളം അടുത്തിടെ കുറവുവന്നിട്ടുണ്ടെന്ന് മേയർ ഇന്നലെ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

ഞായറാഴ്ചയായിട്ടും ഒരു എൻജിഒയുമായി ബന്ധപ്പെട്ട് നായ്ക്കളെ പാർപ്പിക്കാനുള്ള ഒരു സ്ഥലം കണ്ടിട്ടാണ് വന്നത്. കഴിഞ്ഞ ദിവസം രാത്രി അവർ വീണ്ടും ചേമ്പറിൽ വന്നിട്ട് അടുത്ത ഘട്ടം ചർച്ച ചെയ്തിട്ടാണ് പോയത്. രാവിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഞാനും സെക്രട്ടറിയും വർക്ക് ചെയർമാനും ഡോഗ് സ്ക്വാഡും സർജനുമൊക്കെയായി ഈ കാര്യത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടാണ് വാര്‍ത്താ സമ്മേളനത്തിലേക്ക് വന്നത്. ഓരോ ദിവസവും അതിന്‍റെ പുറകിൽ ഞങ്ങളുണ്ട്. ആ പ്രോസസ് നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ പറഞ്ഞ സമയത്തിനുള്ളിൽ ഒരു വർഷത്തിനുള്ളിൽ നായ്ക്കളുടെ ശല്യം അവസാനിപ്പിക്കും. കൃത്യമായിട്ട് കഴിയുമെന്നും കോൺഫിഡൻസോടെയാണ് പറയുന്നതെന്നും മേയർ പറഞ്ഞു.