ഫയര്‍ഫോഴ്‌സിന്‍റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി തീയണച്ചു

മാനന്തവാടി: തലപ്പുഴ ബോയ്‌സ് ടൗണിന് സമീപം തേയില തോട്ടത്തിന് തീപിടിച്ചു. ഇവിടെയുള്ള ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. ഒരേക്കര്‍ സ്ഥലത്തുള്ള 300 തേയിലച്ചെടികള്‍ കത്തിനശിച്ചതായി മാനന്തവാടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

തോട്ടത്തില്‍ ഉണങ്ങി നിന്ന അടിക്കാടുകള്‍ക്കിടയിലേക്ക്, വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപ്പൊരി വീണതാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സിന്‍റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി ഒരു മണിക്കൂറിലധികം സമയമെടുത്താണ് തീ അണച്ചത്. വെള്ളമെത്തിക്കാന്‍ കഴിയാത്തയിടത്ത് അടിക്കാടുകള്‍ അടക്കം നീക്കി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

രാവിലെ പതിനൊന്നരയോടെയായിരുന്നു എസ്‌റ്റേറ്റില്‍ തീപിടുത്തമുണ്ടെന്ന വിവരം മാനന്തവാടി ഫയര്‍ സ്റ്റേഷനിലേക്ക് തലപ്പുഴ പോലീസ് അറിയിക്കുന്നത്. എസ്ടിഒ ഭരതന്‍, എഎസ്ടിഒ ഐ. ജോസഫ് ഐ, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ അനീഷ്, സനൂപ്, രഞ്ജിത്, ജ്യോതിസണ്‍, ശിവദാസന്‍, ചന്ദു, മുരളീധരന്‍ എന്നിവരാണ് ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നു.

മാനന്തവാടിക്കടുത്ത പിലാക്കാവ് കമ്പമല വനപ്രദേശത്ത് ഇക്കഴിഞ്ഞ പതിനേഴിന് തീപിടിത്തമുണ്ടായിരുന്നു. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് നടത്തിയ അന്വേഷണത്തില്‍ ഇത് മനുഷ്യനിര്‍മിതമാണെന്ന് കണ്ടെത്തുകയും പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് തലപ്പുഴയിലെ തേയില എസ്റ്റേറ്റിലും തീപിടിച്ചത്.

ഇടുക്കിയിൽ വൻതോതിൽ അനധികൃത പാറഖനനം; പിന്നിൽ കഴിഞ്ഞ വർഷം ലക്ഷങ്ങൾ പിഴ ചുമത്തപ്പെട്ടവർ തന്നെയെന്ന് കണ്ടെത്തൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം