അപകടം കണ്ട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥയടക്കം പാഞ്ഞെത്തി, ഇതിനിടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിൽ നിന്നും ഒരു പരുക്കുമില്ലാതെ ഷറഫുദ്ദീൻ  പ്ലാറ്റ്ഫോമിൽ പിടിച്ച് മുകളിലേക്ക് കയറി, എല്ലാം നിമിഷങ്ങൾക്കിടയിൽ സംഭവിച്ചു.

കണ്ണൂർ: പ്ലാറ്റ്ഫോമിൽ നിന്നും ഓടുന്ന ട്രെയിനിന് അടിയിൽ വീണ ചായ വിൽപ്പക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം സംഭവം. ഷറഫുദ്ദീൻ എന്ന ചായവിൽപ്പനക്കാരനാണ് മരണത്തെ മുഖാമുഖം കണ്ടത്. ഓടിക്കൊണ്ടിരിക്കുന്ന മംഗ്ലൂരു-കോയമ്പത്തൂർ ഇന്‍റർസിറ്റിക്ക് അടിയിലേക്കാണ് ഷറഫുദ്ദീൻ അബദ്ധത്തിൽ വീണത്. ചായ വിൽപ്പന നടത്തുന്നതിനിടെ പ്ലാറ്റ്ഫോമിലെ ഇളക്കിടന്ന ടൈലിൽ തടഞ്ഞ് ഷറഫുദ്ദീൻ ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പ്ലാറ്റ് ഫോമിൽ നിന്ന് ഓടുന്ന ട്രെയിനിന് അടിയിലേക്ക് ഒരാൾ വീഴുന്നത് കണ്ട് റെയിൽവേ ഉദ്യോഗസ്ഥരും പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരും ഞെട്ടി. ഇവർ ഓടിയെത്തുമ്പോഴും ട്രെയിൻ അതിവേഗത്തിൽ പായുന്നുണ്ടായിരുന്നു. അപകടം കണ്ട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥയടക്കം പാഞ്ഞെത്തി, ഇതിനിടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിൽ നിന്നും ഒരു പരുക്കുമില്ലാതെ ഷറഫുദ്ദീൻ പ്ലാറ്റ്ഫോമിൽ പിടിച്ച് മുകളിലേക്ക് കയറി, എല്ലാം നിമിഷങ്ങൾക്കിടയിൽ സംഭവിച്ചു. മരണം മുന്നിൽ കണ്ട നിമിഷങ്ങളുടെ നടുക്കത്തിലായിരുന്നു എല്ലാവരും. ഷറഫുദ്ദീൻ ഒരു പരിക്കുമില്ലാതെ രക്ഷപ്പെട്ടതോടെ വലിയൊരു ദുരന്തമൊഴിഞ്ഞ ആശ്വാസത്തിലായി റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നവർ.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആ ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ ആരുടേയും ഉള്ള് കിടുങ്ങും. പ്ലാറ്റ്ഫോമിലെ ഇളകിക്കിടന്ന ടൈലിൽ തടഞ്ഞാണ് താൻ വീണതെന്ന് ഷറഫുദ്ദീൻ പറയുന്നു. ഷറഫുദ്ദീൻ പ്ലാറ്റ്ഫോമിൽ നിന്നും താഴെ വീണതോടെ അനങ്ങരുത്, അവിടെ കിടക്കക്കണമെന്ന് ആളുകൾ പറയുന്നുണ്ടായിരുന്നു. എന്നാൽ ട്രെയിനിന്‍റെ ശബ്ദത്തിൽ അത് ഷറഫുദ്ദീൻ കേട്ടിരു്ന്നില്ല. ഒരു തോന്നലിൽ എഴുന്നേറ്റ് പോരുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നു. ആ തീരുമാനം ശരിയോ തെറ്റോ എന്നൊന്നും അപ്പൊ ആലോചിക്കാൻ സമയമുണ്ടായിരുന്നില്ല, എന്തായാലും ആ സമയത്തെ ഷറഫുദ്ദീന്‍റെ ധൈര്യത്തിന് കയ്യടിക്കുകയാണ് ദൃക്സാക്ഷികൾ.

Read More :  നടക്കുന്നത് ചില്ലറ തട്ടിപ്പല്ല; പുലർച്ചെ ഒന്നര മണിക്കൂർ പരിശോധന, 347 വാഹനങ്ങൾ, 1.36 കോടിയുടെ ക്രമക്കേട് !