ഉത്സവത്തിനിടെ ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ ചെണ്ട മേളക്കാർ ആക്രമിച്ചു
ക്ഷേത്ര ചടങ്ങുകൾ പൂർത്തിയാക്കി മിക്ക ആളുകളും മടങ്ങിയ സമയം മേളക്കാർ പണം കൂട്ടി നൽകണം എന്ന് ഭാരവാഹികളോട് ആവശ്യപ്പെട്ടു. നൽകാൻ കഴിയില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചതിനെ തുടർന്ന് ഇവർ ബാക്കി സംഘാംഗങ്ങളെയും വിളിച്ചു വരുത്തി അക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി
ആലപ്പുഴ: തുറവൂർ കുമരകുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഭാരവാഹികൾക്കാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമരകുളം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. കലാപരിപാടി കഴിഞ്ഞ് ചെണ്ടമേളക്കാർക്ക് തുക നൽകുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ക്ഷേത്ര ചടങ്ങുകൾ പൂർത്തിയാക്കി മിക്ക ആളുകളും മടങ്ങിയ സമയം മേളക്കാർ പണം കൂട്ടി നൽകണം എന്ന് ഭാരവാഹികളോട് ആവശ്യപ്പെട്ടു. നൽകാൻ കഴിയില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചതിനെ തുടർന്ന് ഇവർ ബാക്കി സംഘാംഗങ്ങളെയും വിളിച്ചു വരുത്തി അക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി.
ഇരുപത്തഞ്ചിലേറെ വരുന്നവർ കമ്മിറ്റി ഓഫീസിലെത്തി ഭാരവാഹികളെ മർദിക്കുകയും ക്ഷേത്രം ഓഫീസ് അക്രമിക്കുകയും ചെയ്തു. അക്രമത്തിൽ ഓഫീസിലെ ജനൽച്ചില്ലുകളും കസേരകളും തകർന്ന നിലയിലാണ്. പരിക്കേറ്റ രണ്ടു പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചാലക്കുടിയിൽ നിന്നുള്ള സംഘമാണ് ആക്രമണം നടത്തിയത്.ഇവരിൽ 20 പേരെ അങ്കമാലി പോലീസ് കസ്റ്റഡിയിലെടുത്തു.