നൂറിലധികം മോഷണ കേസുകളിൽ പ്രതിയായ റഷീദും സഹായിയും പൊലീസ് പിടിയിൽ
ജനൽ വഴി ആഭരണങ്ങൾ കട്ട് ചെയ്ത് എടുക്കുന്നതും ആളില്ലാത്ത വീട്ടിൽ വാതിൽ കുത്തിത്തുറന്നും മോഷ്ടിക്കുന്നതാണ് പ്രതികളുടെ രീതി.
മലപ്പുറം: നൂറിലധികം മോഷണ കേസുകളിലുൾപ്പെട്ട പ്രതിയും സഹായിയും പൊലീസ് പിടിയിൽ. മലപ്പുറം എടവണ്ണ സ്വദേശിയും ഊട്ടിയിൽ താമസക്കാരനുമായ വെള്ളാട്ടു ചോല റഷീദ് (45), വഴിക്കടവ് മൊട പൊയ്ക സ്വദേശി ചെമ്പകപ്പള്ളി രാധാകൃഷ്ണന്‍ എന്ന ബാബു (50) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ഗ്യാസ് കട്ടർ അടക്കം കവർച്ചയ്ക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.
ചോദ്യം ചെയ്യലില്‍ കൊടുവള്ളി, തിരൂരങ്ങാടി, കരിപ്പൂര്‍, അരീക്കോട് സ്‌റ്റേഷന്‍ പരിധിയിലെ അഞ്ച് ഭവനഭേദന കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് തെളിഞ്ഞതായി പൊലിസ് പറഞ്ഞു. ജനൽ വഴി ആഭരണങ്ങൾ കട്ട് ചെയ്ത് എടുക്കുന്നതും ആളില്ലാത്ത വീട്ടിൽ വാതിൽ കുത്തിത്തുറന്നും മോഷ്ടിക്കുന്നതാണ് പ്രതികളുടെ രീതി. മഞ്ചേരി, എടക്കര എന്നിവിടങ്ങളിൽ തൊണ്ടിമുതലുകൾ പണയം വച്ചതായും വിൽപ്പന നടത്തിയതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
ഇരുവരും വർഷങ്ങളായി വിവിധ കേസുകളിൽ പിടിയിലായി മുമ്പ് ജയിൽവാസം അനുഭവിച്ചവരാണ്. രാധാകൃഷ്ണൻ ബത്തേരിയിൽ 1999ൽ ജോസ് എന്നാളെ കൊലപ്പെടുത്തിയ കേസിലും എടക്കരയിൽ ബലാത്സഗക്കേസിലും കോഴിക്കോട് നിരവധി പോക്കറ്റടി കേസിലും അറസ്റ്റിലായിട്ടുണ്ട്. റഷീദ് 20 വർഷത്തോളം കേരളത്തിലെ വിവിധ ജയിലുകളിൽ മോഷണക്കേസിന് തടവിൽ കിടന്നിട്ടുണ്ട്. താമരശ്ശേരി കോടതി ശിക്ഷ വിധിച്ച കേസിൽ നാല് വർഷത്തെ വിയ്യൂർ സെൻട്രൽ ജയിൽവാസത്തിന് ശേഷം മൂന്ന് മാസം മുമ്പാണ് റഷീദ് ജയിൽ മോചിതനായത്. ജയിലിൽ വച്ചുള്ള പരിചയമാണ് ഇവരെ കവർച്ചക്ക് വീണ്ടും ഒരുമിപ്പിച്ചത്.
മോഷണം നടത്തി കിട്ടിയ പണം ഉപയോഗിച്ച് ജ്വല്ലറികളിൽ വൻ കവർച്ചകൾ നടത്താൻ വേണ്ടി ആധുനിക ഗ്യാസ് കട്ടറുകൾ, ഗ്യാസ് സിലിണ്ടർ കട്ടർ, സ്ക്രൂ ഡ്രൈവർ, ഗ്യാസ് പൈപ്പ് ഉൾപ്പെടെയുള്ള മറ്റു അനുബന്ധ സാമഗ്രികളും വാങ്ങി രാധാകൃഷ്ണന്റെ വീട്ടിൽ സൂക്ഷിച്ച് വച്ചിരുന്നു. ജയിലിൽ വച്ച് പരിചയപ്പെട്ട തമിഴ്നാട്ടുകാരനായ പ്രഭു എന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് ചെന്നൈയിൽ നിന്ന് ഉപകരണങ്ങൾ വാങ്ങിച്ചത്.
കവർച്ച ആസൂത്രണം ചെയ്ത് നടത്താനായി പോകും വഴിയാണ് നിലമ്പൂരിൽ ഇരുവരും പിടിയിലായത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തൊണ്ടിമുതലുകൾ കണ്ടെടുക്കുന്നതിനുമായി കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൾകരീം, പെരിന്തൽമണ്ണ എഎസ്പി രീഷ്മ രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.