ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ 19കാരിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. കാമുകനിൽ നിന്നാണ് ഗർഭിണിയായതെന്നും മാനഹാനി ഭയന്നാണ് ഇത് ചെയ്തതെന്നും യുവതി മൊഴി നൽകി. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുഞ്ഞിന്റെയും അമ്മയുടെയും നില തൃപ്തികരമാണ്.

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. 

Add Asianetnews as a Preferred SourcegooglePreferred

കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ പത്തൊൻപത് കാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ യുവതി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നെങ്കിലും ഇക്കാര്യം യുവതി നിരസിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കെ പുലർച്ചെയോടെ ശുചിമുറിയിൽ കയറി യുവതി പ്രസവിച്ചു. കുഞ്ഞിന്‍റെ പൊക്കിൾ കൊടി സ്വയം കൈകൊണ്ട് മുറിച്ചു മാറ്റി. ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു. കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്.

തുടർന്ന് അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി. അവധിക്ക് വീട്ടിൽ എത്തും. മകൾ ഗർഭിണിയാണെന്ന കാര്യം അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. കാമുകനിൽ നിന്നാണ് ഗര്‍ണിയായതെന്നും പിന്നീട് കാമുകനുമായി അകന്നുവെന്നും യുവതി പൊലീസിന് മൊഴിനൽകി. അമ്മയും കുഞ്ഞും വണ്ടാനംമെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പത്തൊന്‍പതുകാരിക്കെതിരെ വധശ്രമത്തിന് ഹരിപ്പാട് പോലീസ് കേസെടുത്തു. കുഞ്ഞിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.