തലസ്ഥാനത്ത് കോർപ്പറേഷൻ അടപ്പിച്ച സ്പായുടെ ലൈസൻസ് ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് ഷൈൻ ലാലിൻ്റെ പിതാവിൻ്റെ പേരിലായതിനെ തുടർന്ന് വിവാദം. സംഭവം സൈബർ ഇടങ്ങളിൽ ചർച്ചയായതോടെ പാർട്ടി നേതൃത്വം വിശദീകരണം തേടിയതായാണ് വിവരം. 

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്പാ കോർപ്പറേഷൻ നേതൃത്വത്തിൽ അടപ്പിച്ച സംഭവത്തിൽ ബിജെപി നേതാവിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. സ്പായുടെ ലൈസൻസ് ബിജെപി നേതാവിന്റെ പിതാവിന്റെ പേരിൽ എന്ന വിവരത്തെ തുടർന്ന് പാർട്ടിയുടെ പേര് ഉൾപ്പെടുത്തി സൈബർ ഇടങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് നേതൃത്വം വിശദീകരണം തേടിയതെന്നാണ് വിവരം. ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.പി ഷൈൻ ലാലിൻ്റെ പിതാവ് പാങ്ങോട് സ്വദേശി എസ് മനോഹരൻ്റെ പേരിലാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള സ്പായുടെ ലൈസൻസ്.

എന്നാൽ പിതാവിന്റെ പേരിലാണ് ലൈസൻസെങ്കിലും മറ്റൊരാൾക്ക് സ്ഥാപനം മാസങ്ങൾക്ക് മുമ്പേ കൈമാറിയിരുന്നതായി ഷൈൻ ലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അയാളുടെ പേരിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ഇയാൾ പറയുന്നു. സംഭവത്തിൽ പാർട്ടി തന്നോട് ഒദ്യാേഗിക വിശദീകരണമൊന്നും തേടിയിട്ടില്ലെന്നും സമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം അറിഞ്ഞില്ലെന്നും ഷൈൻ പറഞ്ഞു. സംഘടനാപരമായ യാത്രയിലാണ് താൻ. സ്ഥാപനം ലൈസൻസിന് അപേക്ഷിച്ചിട്ട് കാലങ്ങളായി കിട്ടിയിരുന്നില്ല. പിന്നീട് ആരംഭിച്ചപ്പോഴും ലാഭത്തിലല്ലാത്തതുകൊണ്ട് മറ്റൊരാൾക്ക് കൈമാറി. അതിന് ശേഷമാണ് വിവാദമെന്നും ഷൈൻ പ്രതികരിച്ചു.