ഭാവിയിൽ മൃഗങ്ങളെ എത്തിക്കുമ്പോൾ ഉപയോഗിക്കാനാണ് ഈ നവീകരണമെന്ന് അധികൃതർ പറയുമ്പോൾ, മൃഗങ്ങളെ കൊണ്ടുവരാനുള്ള പദ്ധതികൾ വർഷങ്ങളായി ഫയലുകളിൽ കുടുങ്ങിക്കിടക്കുകയാണ്.

തിരുവനന്തപുരം: പുതിയ മൃഗങ്ങളൊന്നുമില്ലെങ്കിലും തിരുവനന്തപുരം മൃഗശാലയിൽ കൂടുകളുടെ നവീകരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നു. ജിറാഫ്, സീബ്രാ, കരടി, മുതല എന്നിവയുടെ കൂടുകളാണ് നിലവിൽ അറ്റകുറ്റപ്പണി നടത്തുന്നത്. എന്നാൽ മൃഗശാലയിൽ ജിറാഫ്, സീബ്രാ എന്നിവയെ എത്തിച്ചിട്ട് 20 വർഷത്തിലേറെയായെന്നതാണ് വിരോധാഭാസം. മൃഗങ്ങളില്ലാത്ത കൂടുകൾ ഓരോ വർഷവും വലിയ തുക ചെലവഴിച്ച് നവീകരിക്കുന്നതിനെതിരെ വിമർശനം ഉയരുന്നുണ്ട്. ജിറാഫ്, സീബ്രാ, കരടി, മുതല എന്നിവയുടെ കൂടുകളിലാണ് ഇപ്പോൾ പണികൾ നടക്കുന്നത്. ഭാവിയിൽ മൃഗങ്ങളെ എത്തിക്കുമ്പോൾ കൂടുകൾ നശിച്ചുപോകാതിരിക്കാനാണ് മുൻകൂട്ടി അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നാണ് മൃഗശാല അധികൃതർ നൽകുന്ന മറുപടി. ജിറാഫ്, സീബ്രാ, അനാക്കോണ്ട, സിംഹം തുടങ്ങിയ മൃഗങ്ങളെ വിദേശത്തുനിന്ന് എത്തിക്കാനുള്ള പദ്ധതികൾ വർഷങ്ങളായി ഫയലുകളിൽ ഒതുങ്ങുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ മാത്രമേ വിദേശത്തുനിന്ന് മൃഗങ്ങളെ കൊണ്ടുവരാനാകൂ. മൃഗങ്ങളെ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ പറയുന്നുണ്ടെങ്കിലും അന്തിമ തീരുമാനം കേന്ദ്ര അതോറിറ്റിയുടേതാണ്. വർഷങ്ങളായി തുടരുന്ന ഈ കാത്തിരിപ്പ് എന്നാണ് അവസാനിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.