പ്രളയത്തിൽ തുണിക്കട നശിച്ചതോടെ വായ്പ മുടങ്ങി, ജീവിക്കാൻ കൂലിപ്പണി മാത്രം, ജപ്തി ഭീഷണിയിൽ കുടുംബം
വായ്പ തിരിച്ചടവുകള്‍ തുടക്കത്തിൽ കൃത്യമായിരുന്നു. പിന്നീട് പ്രളയം വില്ലനായി. പറവൂരിൽ മകൻ നടത്തിയിരുന്ന തുണിക്കട പൂർണമായും വെള്ളത്തില്‍ മുങ്ങി. പിന്നീട് ലോക്ഡൌൺ കൂടി വന്നതോടെ വരുമാനം തീർത്തും ഇല്ലാതായി.
തൃശൂർ:പ്രളയത്തിൽ തുണിക്കട നശിച്ചതോടെ ബാങ്ക് വായ്പ മുടങ്ങി ജപ്തി ഭീഷണിയിൽ ഒരു കുടുംബം. തൃശ്ശൂർ മാള സ്വദേശി മിനിയും കുടുംബവുമാണ് വഴിയാധാരമായിരിക്കുന്നത്. 2014 ലാണ് വീട് നിർമ്മാണത്തിനായി കൊടുങ്ങല്ലൂർ ടൌൺ സഹകരണ ബാങ്കിൽ നിന്ന് മിനി നാല് ലക്ഷം രൂപ വായ്പയെടുത്തത്.
പിന്നീട് വായ്പ പുതുക്കി മൂന്ന് ലക്ഷം കൂടിയെടുത്തു. വായ്പ തിരിച്ചടവുകള്‍ തുടക്കത്തിൽ കൃത്യമായിരുന്നു. പിന്നീട് പ്രളയം വില്ലനായി. പറവൂരിൽ മകൻ നടത്തിയിരുന്ന തുണിക്കട പൂർണമായും വെള്ളത്തില്‍ മുങ്ങി. പിന്നീട് ലോക്ഡൌൺ കൂടി വന്നതോടെ വരുമാനം തീർത്തും ഇല്ലാതായി. ഇപ്പോൾ കൂലിപ്പണി എടുത്താണ് കുടുംബം മുന്നോട്ടുപോകുന്നത്
പലിശയുൾപ്പെടെ ഒമ്പത് ലക്ഷത്തിലധികം രൂപ തിരിച്ചടയ്ക്കാനാണ് ബാങ്ക് അധികൃതരുടെ നിർദേശം. ജപ്തി നടപടികളുടെ മുന്നോടിയായി വീടിന് മുന്നിൽ ബാങ്ക് നോട്ടീസ് പതിച്ചിട്ടുണ്ട്. ആരുടെയെങ്കിലും ഒരു കൈ സഹായം കിട്ടിയില്ലെങ്കില്‍ ജീവിതം വഴിമുട്ടുമെന്ന് ഇവര്‍ പറയുന്നു.