വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ നിർമ്മിച്ച് വിപണനം ചെയ്ത കേസിൽ വിപിൻ ടോമി, സുഹൈൽ എന്നീ രണ്ട് പ്രതികൾക്ക് എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്ക് 13 വർഷം തടവും 25,000 രൂപ പിഴയും, രണ്ടാം പ്രതിക്ക് 3 വർഷം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ.

കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ സ്വന്തമായി നിർമ്മിച്ച് കൈവശം വെക്കുകയും വിപണനം നടത്തുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ച് എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി. എളമക്കര ബേബി സ്മാരക റോഡിൽ കല്ലുവീട്ടിൽ വിപിൻ ടോമി (29), കലൂർ ദേശാഭിമാനി റോഡ് കൈരളി സ്ട്രീറ്റിൽ ഒഴിപ്പറമ്പിൽ വീട്ടിൽ സുഹൈൽ (30) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് (VI) ജഡ്ജ് ഷിജു ഷെയ്ക്കാണ് കേസിൽ വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതിയായ വിപിൻ ടോമിക്ക് 13 വർഷം തടവും 25,000 രൂപ പിഴയും, രണ്ടാം പ്രതിയായ സുഹൈലിന് 3 വർഷം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

മുൻ എളമക്കര എസ്‌.എച്ച്.ഒ സാബുജി മാസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ ജസ്റ്റിൻ പി.പി ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ സി.പി.ഒമാരായ പ്രസാദ് കെ., സുജിത് സി.ആർ എന്നിവർ ഏകോപിപ്പിച്ചു.