ജില്ലയില്‍ പ്രവേശനവിലക്കുള്ള കാപ്പാ കേസിലെ പ്രതിയാണ് ഒരാൾ

തൃശൂര്‍: പോലീസിന് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ കാപ്പാ പ്രതിയടക്കം മൂന്ന് പേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വടക്കേകാട് കല്ലുര്‍ കണ്ടമ്പുള്ളി അക്ഷയ് (24), ഒരുമനയൂര്‍ ഒറ്റത്തെങ് കോറോട്ട് നിതുല്‍ (25), വടക്കേകാട് കല്ലൂര്‍ പ്രദീപ് (20) എന്നിവരെയാണ് ഗുരുവായൂര്‍ പോലീസ് എസ്.എച്ച്.ഒ. സി. പ്രേമാനന്ദകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. അനുരാജും സംഘവും അറസ്റ്റ് ചെയ്തത്.

മൂന്നുപേരും ബൈക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തുന്നത് കണ്ട പോലീസുകാരന്‍ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതത്രെ. തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഞ്ഞൂര്‍ നമ്പീശന്‍ പടിയില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പിടികൂടാന്‍ എത്തിയ പോലീസുകാര്‍ക്ക് നേരെയും ഇവര്‍ കത്തി കാട്ടി ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പോലീസ് സാഹസികമായാണ് ഇവരെ കീഴടക്കിയത്. ജില്ലയില്‍ പ്രവേശനവിലക്കുള്ള കാപ്പാ കേസിലെ പ്രതിയാണ് അക്ഷയ്. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിതുലും ചാവക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം