മതിലകം സ്വദേശിയായ വയോധികനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ പറ്റിച്ച് പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായി

തൃശൂര്‍: പൊലീസിന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് ബാലുശേരി സ്വദേശികളായ കുന്നോത്ത് വീട്ടില്‍ അര്‍ജുന്‍, ചെമ്പകത്ത് വീട്ടില്‍ ഷിദിന്‍ എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ബാലുശേരിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. 2024 ഡിസംബര്‍ പതിനഞ്ചനായിരുന്നു സംഭവം.

മതിലകം കൂളുമുട്ടം സ്വദേശിയായ വയോധികനെ വാട്‌സാപ്പ് വീഡിയോ കോളില്‍ വിളിച്ച് മുംബൈ സഹാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്നും ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനെട്ടേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് മതിലകം പൊലീസ് സ്റ്റേഷനിലെടുത്ത കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മുംബൈ സഹാര്‍ പൊലീസ് സ്റ്റേഷനില്‍നിന്നാണ് വിളിക്കുന്നതെന്നും പരാതിക്കാരനെതിരെ മണി ലൗന്‍ഡറിങ്ങിന് ക്രിമിനല്‍ കേസുണ്ടെന്നും ഇയാളോടും ഭാര്യയോടും മുംബൈ കോടതിയില്‍ എത്തണമെന്നും എത്തിയില്ലെങ്കില്‍ വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്യുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി. മുംബൈയിലേക്ക് വരാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ പരാതിക്കാരനോടും ഭാര്യയോടും വീഡിയോ കോളില്‍ തുടരാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ വെര്‍ച്ച്വല്‍ അറസ്റ്റിലാണെന്നും എല്ലാ ബാങ്ക് അക്കൗണ്ടും ഫ്രീസ് ചെയ്ത് ജഡ്ജിന്റെ അക്കൗണ്ടിലേക്ക് അയച്ചാല്‍ നിങ്ങളുടെ അറസ്റ്റ് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.

പിറ്റേദിവസം പരാതിക്കാരന്റെയും ഭാര്യയുടേയും ജോയിന്റ് അക്കൗണ്ടില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടിരുന്ന പത്ത് ലക്ഷത്തി പതിനെട്ടായിരത്തി അറുന്നൂറ്റി രണ്ട് രൂപയും ബാങ്കില്‍ പേഴ്‌സണല്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്ന രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി മുന്നൂറ്റി മുപ്പത്തിനാല് രൂപയും പ്രതിയുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. കൂടാതെ ഭാര്യയുടെ നൂറ് ഗ്രാം സ്വര്‍ണം ബാങ്കില്‍ പണയംവച്ച് അഞ്ച് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപയും അയച്ചു വാങ്ങി.

ആകെ പതിനെട്ട് ലക്ഷത്തി പതിനഞ്ചായിരത്തി തൊള്ളായിരത്തി മുപ്പത്തിയാറ് രൂപ തട്ടിയെടുത്തു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ മതിലകം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജി എം.കെ, എസ്.ഐ. അശ്വിന്‍, എ.എസ്.ഐ. വഹാബ്, സി.പി.ഒ. ഷനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.